മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എംഎല്‍എ എം.സി കമറുദ്ദീനെ പിൻതുണച്ച് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി. പൊലീസ് നടപടി അതിരുകടന്നെന്നും 08/11/20 ഞായറാഴ്ച കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
കമറുദ്ദീന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന നിയമനടപടികള്‍ വ്യവസായം തകര്‍ന്നപ്പോള്‍ ഇതിന് മുമ്പ് ഒരാളുടെ കാര്യത്തിലും ഉണ്ടാകാത്ത നടപടിയാണ്. നിക്ഷേപകർക്ക് പണം തിരിച്ചു കിട്ടണം. ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് കാര്യങ്ങളെ പ്രതിരോധിക്കാനായി സർക്കാർ സ്വീകരിച്ച നടപടിയാണിത്. നിയമപരമായി നിലനില്‍ക്കാത്ത ഒരു ഇടപെടലാണിത്.
രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ച് ഉച്ചയോടെ അറസ്റ്റ് ചെയ്യുന്നു. ചോദ്യം ചെയ്യലിന്റെ ഇടയില്‍ ഇറങ്ങിവന്ന് ‘അറസ്റ്റുണ്ടാവും, ഇന്നുതന്നെയുണ്ടാവും’ എന്ന് എസ് പി പ്രഖ്യാപിക്കുന്നു. കേന്ദ്ര ഏജന്‍സികള്‍ വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നു എന്ന പരാതിയാണ് സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും നിരന്തരം ഉന്നയിക്കുന്നത്. ഇവിടെ ചോര്‍ത്തിക്കൊടുക്കുകയല്ല, നേരെ വന്ന് പത്രസമ്മേളനം നടത്തുകയാണ് ചെയ്തത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

