ന്യൂഡൽഹി: ‘ക്വാഡ് ‘ രാജ്യങ്ങളുടെ മലബാർ തീരത്തെ സംയുക്ത നാവിക അഭ്യാസ പ്രകടനത്തിനായി ഓസ്ട്രേലിയയെ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചു. ഓസ്ട്രേലിയ , അമേരിക്ക , ജപ്പാൻ , ഇന്ത്യ എന്നിവയുടെ സഖ്യമാണ് ഇന്ത്യൻ സമുദ്ര മേഖലയിൽ സംയുക്ത നാവിക അഭ്യാസ പ്രകടനം നടത്തുക. ഈ ബഹുരാഷ്ട്ര സഖ്യത്തെ ചൈനീസ് വിരുദ്ധ സഖ്യമെന്നാണ് ചൈന വിശേഷിപ്പിക്കുന്നത്.
സമുദ്ര സുരക്ഷാ മേഖലയിലെ മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുമെന്നും ഓസ്ട്രേലിയയുമായുള്ള പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മലബാർ നാവികാഭ്യാസ പരമ്പരയിലെ ഓസ്ട്രേലിയൻ നാവികസേനയുടെ രണ്ടാമത്തെ പങ്കാളിത്തമായിരിക്കും ഇത്. 2007 ൽ മറ്റ് ക്വാഡ് അംഗങ്ങൾക്കൊപ്പം ഓസ്ട്രേലിയയും പങ്കെടുത്തിരുന്നു.
ഈ വർഷം ‘നോൺ-കോൺടാക്റ്റ് – അറ്റ് സീ’ ഫോർമാറ്റിലാണ് അഭ്യാസം ആസൂത്രണം ചെയ്തിരിക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളിലെ നാവികസേന തമ്മിലുള്ള ഏകോപനം ഈ അഭ്യാസം ശക്തിപ്പെടുത്തും.
മലബാർ സീരീസ് നാവിക അഭ്യാസങ്ങൾ 1992 ൽ ഇന്ത്യൻ -യുഎസ് അഭ്യാസമായാണ് ആരംഭിച്ചത്. 2015 ൽ ജപ്പാനും ഈ നാവിക അഭ്യാസത്തിൽ ചേർന്നു.

