മുംബൈ: മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബോളിവുഡ് താരം കങ്കണയ്ക്കും സഹോദരി രംഗോലി ചന്ദേലിനുമെതിരെ കേസെടുക്കാന്‍ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഉത്തരവിട്ടു.മജിസ്ട്രേറ്റ് ജയ്ദോ ഘുലെയാണ് ഉത്തരവിട്ടത്.
ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന ട്വീറ്റുകളും അഭിമുഖങ്ങളുമാണ് കങ്കണയും സഹോദരിയും തുടര്‍ച്ചയായി നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി കാസ്റ്റ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനവറലി സയ്യിദ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്
സുശാന്ത് സിംഗ് രജ്പുതിന്റെ മരണം, പാര്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളിലൊക്കെ വിദ്വേഷം പടര്‍ത്തുന്ന രീതിയിലാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
ബോളിവുഡില്‍ നടക്കുന്നത് സ്വജനപക്ഷപാതമാണെന്ന് മുദ്രകുത്താനുള്ള ശ്രമമാണ് കങ്കണ നടത്തുന്നതെന്നും പരാതിക്കാരന്‍ ഹരജിയില്‍ പറയുന്നു. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

