തിരുവനന്തപുരം: ബാലതാരമായി എത്തി നായികയായി മാറിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. ഇപ്പോള്‍ കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ സമയം തന്നെ വരിഞ്ഞ് മുറുക്കിയ വിഷാദവും അതില്‍ നിന്നും പുറത്തു കടന്നതിനെ കുറിച്ചും യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് സനുഷ.
സനുഷയുടെ വാക്കുകള്‍ ഇങ്ങനെ,’കോവിഡിന്റെ തുടക്കസമയം എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു. എല്ലാംകൊണ്ടും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. വ്യക്തിപരമായും തൊഴില്‍പരമായും. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പക്ഷേ, ആ അനുഭവങ്ങളിലൂടെ ഞാന്‍ വളരുകയായിരുന്നു. ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിട്ടുണ്ട്.
ആരോടും സംസാരിക്കാന്‍ തോന്നിയിരുന്നില്ല. പ്രത്യേകിച്ച് ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥ. ഒരു ഘട്ടത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയപ്പെട്ടു. ആത്മഹത്യാ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഈ അവസ്ഥയില്‍ നിന്ന് ഓടിരക്ഷപെടുക എന്ന ഓപ്ഷന്‍ മാത്രമാണ് മുന്നില്‍ ഉണ്ടായിരുന്നത്. അതിന് വേണ്ടി അടുപ്പം ഉള്ള ഒരാളെ മാത്രം വിളിച്ച്, ഞാന്‍ വരികയാണ് എന്നും പറഞ്ഞ് എന്റെ കാറുമെടുത്ത് പോയി, വയനാട്ടിലേക്ക്…ആളുകളൊക്കെ ഇപ്പോള്‍ കാണുന്ന ചിരിച്ചുകളിച്ചു നില്‍ക്കുന്ന എന്റെ ചിത്രങ്ങള്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നപ്പോള്‍ എടുത്തതാണ്.
കാര്യങ്ങൾ വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. സൈക്കോളജിസ്റ്റിനേയോ സൈക്കാര്‍ട്ടിസ്റ്റിനേയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് കൂടുതലാളുകളും ഇപ്പോളും ചിന്തിക്കുന്നതും അതൊരു മോശം കാര്യമാണെന്നാണ് പലരും കരുതുന്നതും. അത്തരം ആശങ്കകള്‍ ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ ആരോടും പറയാതെ ഞാനൊരു ഡോക്ടറുടെ സഹായം തേടി. മരുന്നുകള്‍ കഴിച്ചുതുടങ്ങി. ഇനി വീട്ടില്‍ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ കാര്യം അവതരിപ്പിച്ചു.
പ്രതീക്ഷിച്ച പോലെ തന്നെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ഞങ്ങളില്ലേ കൂടെ എന്നൊക്കെ പറഞ്ഞു. ആരൊക്കെ കൂടെയുണ്ടെങ്കിലും ചില ഘട്ടങ്ങളില്‍ നമുക്ക് ആരോടും ഒന്നും പറയാന്‍ കഴിയില്ല. ആ സമയത്ത് ഞാന്‍ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്‌റുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് പറഞ്ഞിട്ടുണ്ട്. ആത്മഹത്യയിൽ നിന്ന് എന്നെ പിടിച്ചുനിര്‍ത്തിയൊരു ഫാക്ടര്‍ അവനാണ്. ഞാന്‍ പോയാല്‍ അവനാര് എന്ന ചിന്തയാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചത്. പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു. യോഗ, ഡാന്‍സ് എല്ലാം ചെയ്യാന്‍ തുടങ്ങി. യാത്രകള്‍ ചെയ്തു, കോവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ..
കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമാധാനപരമായ അന്തരീക്ഷങ്ങളില്‍ സമയം ചെലവഴിച്ചു. അതില്‍ നിന്നൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഞാന്‍ ഹാപ്പിയായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ നിനക്ക് എങ്ങനെ ഉണ്ട് ഓകെ ആണോ എന്നൊന്നും ആരും ചോദിച്ചിട്ടല്ല.
സുശാന്തിന്റെ മരണവാര്‍ത്തയൊക്കെ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആരോടും സംസാരിക്കാനൊന്നും തോന്നാതെ, അത് ഞാന്‍ തന്നെയാണെന്ന് സങ്കല്‍പിച്ചിട്ടുണ്ട്. ഇപ്പോള്‍ മെഡിക്കേഷന്‍സ് ഒക്കെ മെല്ലെ നിര്‍ത്തി. മൂന്നു മാസത്തോളം വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോയിരുന്നതെങ്കിലും, ഇപ്പോൾ ജീവിതത്തെ വീണ്ടും സ്‌നേഹിക്കാന്‍ തുടങ്ങി.
എന്നെക്കുറിച്ച് ഇപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ടാവാം. അവരോടൊക്കെ പറയാനുള്ളത് സഹായം തേടുന്നതിൽ മടി കാണിക്കാതിരിക്കുക. ചിലപ്പോള്‍ നമുക്ക് പ്രിയപ്പെട്ടവരോട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ അപരിചിതനായ ഒരു ഡോക്‌റോട് നമുക്ക് പറയാന്‍ സാധിച്ചേക്കാം. എല്ലാവരും ഉണ്ട് ഒപ്പം, ഇതൊന്നും വെറും വാക്കുകളായി പറയുന്നതല്ല.



