വാഷിങ്ടണ്‍: എല്ലാ നിയന്ത്രണങ്ങളെയും മറികടന്ന് കോവിഡ് 19 ലോകത്തെ വിറപ്പിക്കുകയാണ്. അതിവേഗമാണ് കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്നത്. നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ യൂറോപ്യൻ രാജ്യങ്ങൾ പുനരാലോചന തുടങ്ങിക്കഴിഞ്ഞു.
ഒക്ടോബർ 9 ന് വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ മാത്രം 3,58,354 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 5,807 പേര്‍ക്ക് ജീവൻ നഷ്ടമായി. വിവിധ രാജ്യങ്ങളിലായി 3,71,39,607 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതുവരെ 10,73,149 മരണവുമുണ്ടായി. 2,79,12,550 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 81,53,908 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 68,440 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍, അര്‍ജന്റീന, പെറു, മെക്‌സിക്കോ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. പ്രതിദിന രോഗികളുടെ വര്‍ധനവില്‍ ഇന്ത്യയാണ് മുന്നില്‍. അമേരിക്കയില്‍ ഒറ്റദിവസം 60,558 പേര്‍ക്കും ഇന്ത്യയില്‍ 73,196 പേര്‍ക്കും ബ്രസീലില്‍ 27,651 പേര്‍ക്കും പുതുതായി രോഗംബാധിച്ചു. ആദ്യ 10നു ശേഷമുള്ള 15 രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിനും മുകളിലാണ്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ഇറാന്‍, ചിലി, ഇറാഖ്, ബംഗ്ലാദേശ്, ഇറ്റലി, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, തുര്‍ക്കി, ഇന്തോനീസ്യ, ജര്‍മനി, പാകിസ്താന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ എന്നിവയാണ് ഈ 15 രാജ്യങ്ങള്‍. കാനഡയും, നെതര്‍ലന്‍ഡ്‌സും, റൊമേനിയയും, മൊറോക്കോയും ഇക്വഡോറും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ ഒരുലക്ഷത്തിനു മുകളില്‍ കൊവിഡ് ബാധിതരുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

