കേരളത്തിലെ എംപിമാരും എംഎല്‍എമാരും പ്രതികളായ 333 കേസുകള്‍ നിലവിലുള്ളതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 333 കേസുകള്‍ നിലവിലുള്ളതായി അമിക്കസ് ക്യൂറി കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതില്‍ 310 കേസുകളില്‍ സിറ്റിംഗ് എംപിമാരും എംഎല്‍എമാരുമാണുളളത്. 23 കേസുകളില്‍ മുന്‍ എംപിമാരും എംഎല്‍എമാരുമാണ് പ്രതികള്‍. 15 കേസുകളുടെ വിചാരണ കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളുടെ വിചാരണ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാര്‍ക്കാണ് ജസ്റ്റിസ് എന്‍ വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.

സുപ്രീം കോടതിയുടെ ആവര്‍ത്തിച്ചുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട വിവിധ ക്രിമിനല്‍ കേസുകളുടെ വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെയുള്ള കേസുകളില്‍ സ്‌റ്റേ ചെയ്തിട്ടുള്ളവയുടെ സ്‌റ്റേ പുനപ്പരിശോധിക്കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്മാരോട് നിര്‍ദ്ദേശിച്ചു.

ദൈനംദിനം വാദം കേട്ട് കേസുകളില്‍ രണ്ടുമാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കാന്‍ ശ്രമിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിന് കോവിഡ് സാഹചര്യം തടസമാവരുതെന്നും, ആവശ്യമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →