ലക്നൗ: ഉത്തർപ്രദേശിലെ മാലിപുര ഗ്രാമത്തിൽ മാനിനെ വിഴുങ്ങിയ പെരുമ്പാമ്പ് ചത്തു. പാമ്പിൻറെ മരണകാരണം അറിയാൻ വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഗംഗയുടെ തീരത്തെ മാലിപുര ഗ്രാമത്തിലെ ഒരു കരിമ്പിൻ തോട്ടത്തിൽ പെരുമ്പാമ്പിനെ നാട്ടുകാർ കാണുന്നത്. വൈക്കോൽ ശേഖരിക്കാൻ എത്തിയ ഒരു പെൺകുട്ടിയാണ് പാമ്പിനെ ആദ്യം കണ്ടത്. പെൺകുട്ടി ബഹളം വച്ചതോടെ ആളുകൾ ഓടിക്കൂടി. പാമ്പിൻ്റെ വയർ ഭാഗം വീർത്തിരിക്കുന്നത് കണ്ടതിനാൽ അത് ഏതെങ്കിലും മനുഷ്യ കുട്ടിയെ വിഴുങ്ങിയത് ആകാം എന്ന് നാട്ടുകാർ സംശയിച്ചു. തുടർന്ന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പാമ്പിനെ മൂന്നു കിലോമീറ്റർ അകലെയുള്ള വിജനമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. എന്നാൽ അവിടെ എത്തിയ ഉടൻ പെരുമ്പാമ്പ് മാനിൻ്റെ ശവശരീരം ഛർദ്ദിക്കുകയും ചത്തു പോവുകയുമായിരുന്നു.
പെരുമ്പാമ്പ് ചത്തതിൽ അസ്വാഭാവികത ഉള്ളതിനാൽ കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചതായി ഹാസൻപുരയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുഭാഷ് ചൗധരി പറഞ്ഞു .

