.
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ എറണാകുളം ജില്ലാ കൗൺസിൽ. സി.കെ. ചന്ദ്രപ്പന് ശേഷം സിപിഐക്ക് കൊള്ളാവുന്ന സെക്രട്ടറിയില്ലെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.
മുൻ മൃഗസംരക്ഷണ വകുപ്പുമന്ത്രി ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാൻ പോലും യോഗ്യതയില്ല
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയതുപോലെ സത്യൻ മൊകേരി നാദാപുരത്ത് ഭാര്യ പി. വസന്തത്തെയും സ്ഥാനാർഥിയാക്കി. അതിന് പാർട്ടി കൂട്ടുനിന്നു. അങ്ങനെയാണ് അവിടെ വലിയ പരാജയത്തിലേക്ക് പോയത്. മുൻ മൃഗസംരക്ഷണ വകുപ്പുമന്ത്രി ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാൻ പോലും യോഗ്യതയില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.കൊല്ലത്ത് സിപിഐയിൽ വിഭാഗീയത ശക്തമാകാൻ കാരണക്കാരിൽ ഒരാൾ ചിഞ്ചുറാണിയാണെന്നും വിമർശനം.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേതൃഗുണമില്ല
കാലങ്ങളായി സിപിഎമ്മിന്റെ ബി ടീം ആയാണ് സിപിഐ പ്രവർത്തിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേതൃഗുണമില്ലെന്നും വിമർശനമുണ്ടായി. പലപ്പോഴും വൈകാരികമായി മാത്രമാണ് ബിനോയ് വിശ്വം പ്രതികരിക്കുന്നതെന്നും അത് പാർട്ടിക്ക് ഗുണകരമല്ലെന്നും വിമർശനം ഉയർന്നു.ശനിയാഴ്ച ചേർന്ന എറണാകുളം ജില്ലാ എക്സിക്യുട്ടീവിലും അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ വിമർശനങ്ങൾ.