തിരുവനന്തപുരം: തോൽവിയിൽ നിന്ന് പോരായ്മകൾ പരിശോധിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ എൽഡിഎഫിന് സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 2001-ൽ 40-ൽ ഒതുങ്ങിയ പാർട്ടിക്ക് പിന്നീട് 99 സീറ്റ് ലഭിക്കുന്ന നിലയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന പരിശോധന നടക്കുകയാണ്
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റിയിട്ടും പൊതുവികസന പദ്ധതികൾ നടപ്പിലാക്കിയിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന പരിശോധന നടക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിൽ മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഓർമദിനവുമായി ബന്ധപ്പെട്ടെഴുതിയ ലേഖനത്തിലാണ് എം.വി. ഗോവിന്ദന്റെ പരാമർശം.
കേരളത്തിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കി.
എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ കേരളത്തിൽ വലിയ വികസനക്കുതിപ്പുണ്ടായി. ആഗോളവത്കരണനയങ്ങളുടെ ഭാഗമായി പിന്നാക്കംപോയ 30 ശതമാനം ജനതയുടെ ജീവിതം മുന്നോട്ടുകൊണ്ടുവരാൻ ഉതകുന്ന പദ്ധതികളും കേരളത്തിന്റെ പൊതുവികസന പദ്ധതികളും നടപ്പാക്കി. എന്നിട്ടും തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്ന പരിശോധന നടക്കുന്ന ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ കൂട്ടുപിടിച്ചാണ് പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചത്.
ബിജെപിയെ കൂട്ടുപിടിച്ചാണ് പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചത്. കേരളത്തിൽ വർഗീയ ശക്തികൾ തലപൊക്കുകയാണെന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനകൂടിയാണെന്നും ഇതിനെതിരേ മുന്നോട്ടുപോകണമെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ കുറിച്ചു.