.
ന്യൂഡൽഹി: മുതിർന്ന നേതാക്കളുമായുള്ള അവസാനഘട്ട മുഖ്യമന്ത്രി ചർച്ചകൾ പൂർത്തിയാക്കി കോൺഗ്രസ് . കേരളത്തിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് ഇന്ന് (മെയ്13 ബുധൻ) പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി തീരുമാനം ഇനിയും വൈകരുതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മെയ് 12 ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ നേതാക്കളെല്ലാം . ആവശ്യപ്പെട്ടു.
മല്ലികാർജുൻ ഖാർഗെയോട് ഡൽഹിയിലെത്താൻ സോണിയാ ഗാന്ധി നിർദേശിച്ചു.
കർണാടകത്തിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ഡൽഹിയിലെത്താൻ സോണിയാ ഗാന്ധി നിർദേശിക്കുകയും ചെയ്തു. നേതാക്കളുടെ അഭിപ്രായത്തിന്റെ രത്നച്ചുരുക്കം ഖാർഗെയുമായി സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ബുധനാഴ്ച ചർച്ചചെയ്ത ശേഷമാവും അന്തിമതീരുമാനം പ്രഖ്യാപിക്കുക.
ഘടകകക്ഷികളെ വിവരം ഔദ്യോഗികമായി അറിയിച്ച് പിന്തുണയും തേടും.
കെ.പി.സി.സി. മുൻ അധ്യക്ഷരായ വി.എം. സുധീരൻ, എം.എം. ഹസൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവരുമായും അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരുമായാണ് ചർച്ച നടന്നത്.
ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും വൈകരുതെന്ന് കെ. മുരളീധരൻ
മുരളീധരനും സുധീരനുമൊഴികെ മറ്റെല്ലാവരും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാവുന്നതിനോട് യോജിച്ചതായാണറിയുന്നത്. വി.ഡി. സതീശന് അനുകൂലമായി ജനവികാരമുണ്ടെന്ന് പറഞ്ഞ മുരളീധരൻ, ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും വൈകരുതെന്ന് നിർദേശിച്ചു.