കൊച്ചി:
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സത്താങ്കുളത്ത് 2020-ൽ ഒരു പിതാവിനേയും മകനേയും കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പോലീസ് ഉദ്യോഗസ്ഥർക്ക് മധുര ജില്ലാ കോടതി ഇരട്ട വധശിക്ഷ വിധിച്ചു. വിദ്യാസമ്പന്നരും അറിവുള്ളവരുമായ പോലീസ് ഉദ്യോഗസ്ഥർ ചെയ്ത ഭയാനകമായ കുറ്റകൃത്യമാണിതെന്ന് ശിക്ഷ പ്രഖ്യാപിച്ച ജഡ്ജി ജി മുത്തുകുമാരൻ, പറഞ്ഞു.
‘അപൂർവ്വത്തിൽ അപൂർവ്വം’
ഇതൊരു ‘അപൂർവ്വത്തിൽ അപൂർവ്വം’ കേസാണെന്ന് പറഞ്ഞ ജഡ്ജി, ജീവപര്യന്തം തടവ് പോലീസുകാർക്കിടയിൽ ഭയം ജനിപ്പിക്കില്ലെന്ന് നിരീക്ഷിച്ചു. ഒരു ഇൻസ്പെക്ടറും രണ്ട് സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടെ ഒമ്പത് കുറ്റവാളികൾക്കാണ് ഇരട്ട വധശിക്ഷ നൽകിയത്.
ഇൻസ്പെക്ടർ എസ്. ശ്രീധർ, സബ്-ഇൻസ്പെക്ടർമാരായ പി. രഘു ഗണേഷ്, കെ. ബാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾന്മാരായ എസ്. മുരുകൻ, എ. സമീദുരൈ കോൺസ്റ്റബിൾമാരായ എം. മുത്തുരാജ്, എസ്. വീൽ മുത്തു, എസ്. ചെല്ലാദുരൈ, എക്സ്. തോമസ് ഫ്രാൻസിസ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ.
പ്രതികൾക്ക് പിഴത്തുകയും വിധിച്ചിട്ടുണ്ട്.
സത്താങ്കുളം പോലീസ് സ്റ്റേഷനിലെ മുൻ ഇൻസ്പെക്ടറായ ശ്രീധറിന് 15 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. മറ്റ് കുറ്റവാളികളും നിശ്ചയിച്ച പിഴ അടയ്ക്കണം. ഇരകളുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകാനും ഫസ്റ്റ് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി ജി. മുത്തുകുമാരൻ വിധി പ്രസ്താവിച്ചു.
സാത്താങ്കുളത്തിലെ വ്യാപാരികളായ പി.ജയരാജ് (62),ജെ.ബെനിക്സ്(32) എന്നിവർ 2020 ജൂണിൽ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായ പീഡനത്തെ തുടർന്ന് മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസ് അന്വേഷിച്ച സിബിഐ 10 പൊലീസുകാരെ പ്രതികളാക്കി. ഇവരിൽ ഒരാളായ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ പോൾദുരൈ വിചാരണക്കിടെ കോവിഡ് ബാധിച്ച് മരിച്ചു. ശേഷിക്കുന്ന ഒൻപത് പേരെയാണ് ഇപ്പോൾ കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
ദീർഘവും ക്രൂരവുമായ മർദനം
അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, കോവിഡ് ലോക്ക്ഡൗൺ കാലത്ത് കസ്റ്റഡിയിൽ എടുത്ത ശേഷം അച്ഛനെയും മകനെയും സാത്താങ്കുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ചു.പിതാവ് നോക്കിനിൽക്കെ മകനേയും മകൻ്റെ മുമ്പിൽ പിതാവിനേയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഈ സംഭവം സംസ്ഥാനത്ത് പൊലീസ് അതിക്രമവും ഉത്തരവാദിത്തവും സംബന്ധിച്ച വലിയ ചോദ്യങ്ങൾ ഉയർത്തി.
സംഭവങ്ങളുടെ ക്രമം
ജൂൺ 18, 2020: ലോക്ക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് ജയരാജ് പൊലീസിനെ വിമർശിച്ചു
ജൂൺ 19, 2020: ജയരാജിനെ വൈകുന്നേരം പൊലീസ് കസ്റ്റഡിയിൽ എടുത്തു
അതേ ദിവസം: മകൻ ബെനിക്സ് സ്റ്റേഷനിലെത്തി; അവനെയും പിടിച്ചു
ജൂൺ 20–21: ഇരുവരെയും കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നാണ് ആരോപണം
ജൂൺ 22: ബെനിക്സ് മരിച്ചു
ജൂൺ 23: ജയരാജും മരിച്ചു
2020 (പിന്നീട്): സിബിഐ അന്വേഷണം ഏറ്റെടുത്തു
മാർച്ച് 2026: ഒൻപത് പൊലീസുകാർ കുറ്റക്കാരായി കണ്ടെത്തപ്പെട്ടു
സാക്ഷികളും പ്രതികരണങ്ങളും
സംഭവസമയത്ത് കുടുംബാംഗങ്ങളും സാക്ഷികളും പറഞ്ഞത്,അധികാരികൾക്ക് മുമ്പിൽ ഹാജരാക്കിയപ്പോൾ ഇരുവരും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു.ഈ മരണങ്ങൾ വലിയ ജനരോഷത്തിന് കാരണമായി. പൊലീസ് അതിക്രമവും നിയമലംഘനവും സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നു.
തമിഴ്നാട്ടിലാകെ പ്രതിഷേധം
ഈ സംഭവം തമിഴ്നാട്ടിലാകെ വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കി.
വ്യാപാര സംഘടനകൾ സംസ്ഥാനവ്യാപകമായി കടകൾ അടച്ചുപൂട്ടാൻ ആഹ്വാനം ചെയ്തു.
മരണപ്പെട്ടവർ നാടാർ സമുദായത്തിൽപ്പെട്ടവരായതിനാൽ, സംഭവം കൂടുതൽ സാമൂഹിക-രാഷ്ട്രീയ ശ്രദ്ധ നേടി.
ഈ കേസ് പിന്നീട് പൊലീസ് കസ്റ്റഡി അതിക്രമത്തിന്റെ ഒരു പ്രതീകമായി മാറി.
പോലീസ്-അധികൃത നടപടികൾ
ജനരോഷത്തെ തുടർന്ന് മദ്രാസ് ഹൈക്കോടതി ഇടപെട്ടു.
കേസ് സിബിഐക്ക് കൈമാറി.
അന്വേഷണത്തിനുശേഷം പൊലീസുകാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
വിവിധ കാരണങ്ങളാൽ വിചാരണ നീണ്ടുപോയിരുന്നു.
നീതിയിലേക്ക് ഒരു നിർണായക ഘട്ടം
ഒൻപത് പ്രതികളെയും കുറ്റക്കാരായി കണ്ടെത്തിയതോടെ, കേസ് ഒരു നിർണായക ഘട്ടത്തിലെത്തി.
തമിഴ്നാട്ടിലെ ഏറ്റവും ശ്രദ്ധേയമായ കസ്റ്റഡി മരണക്കേസുകളിൽ ഒന്നായ ഇത്,
പോലീസ് പ്രവർത്തനരീതിയും ഉത്തരവാദിത്തവും സംബന്ധിച്ച വലിയ ചർച്ചകൾ ഇന്നും ഉയർത്തിക്കൊണ്ടിരിക്കുകയാണ്

