തിരുവനന്തപുരം: ഇടുക്കിയിൽ ഭൂപതിവു ചട്ടം ലംഘിച്ചു നിർമിച്ച 5,000 ചതുരശ്ര അടിവരെ വിസ്തീർണമുള്ള വ്യാപാര-വാണിജ്യ കെട്ടിടങ്ങളും സൗജന്യമായി ക്രമപ്പെടുത്തി നൽകാനുള്ള പെർമിഷൻ ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 5,000 ചതുരശ്രയടിവരെയുള്ള വ്യാപാര വാണിജ്യ കെട്ടിടങ്ങൾ അപേക്ഷാ ഫീസ് മാത്രം നൽകി ക്രമപ്പെടുത്താനാകും. താമസത്തിനുള്ള കെട്ടിടങ്ങൾ (വീടുകൾ) വിസ്തീർണ പരിധിയില്ലാതെ ക്രമപ്പെടുത്തി നൽകും. 2025ൽ 3500 ചതുരശ്രഅടി വരെയുള്ള താമസക്കെട്ടിടങ്ങൾ ക്രമപ്പെടുത്തി നൽകിയിരുന്നു.
5000ത്തിനു മുകളിൽ 10,000 ചതുരശ്ര അടിവരെ ന്യായവിലയുടെ ഒരു ശതമാനം
5000ത്തിനു മുകളിൽ 10,000 ചതുരശ്ര അടിവരെയുള്ള വിസ്തീർണമുള്ള വാണിജ്യ കെട്ടിടങ്ങൾ ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനം തുക ഈടാക്കി ക്രമപ്പെടുത്താം. ഇതിനു മുകളിൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ ഭൂമിയുടെ ന്യായവിലയുടെ അഞ്ചു ശതമാനം തുക ഈടാക്കി ക്രമപ്പെടുത്താം.
താമസ ആവശ്യത്തിനായി 2010നു ശേഷം നിർമിച്ച കെട്ടിടങ്ങൾക്ക് ഫീസ്മാത്രം
കാർഷികാവശ്യത്തിനായി പതിച്ചുനൽകിയ ഭൂമിയിലെ താമസ ആവശ്യത്തിനായി 2010നു ശേഷം നിർമിച്ച കെട്ടിടങ്ങൾ വിസ്തീർണത്തിന്റെ പരിധിയില്ലാതെ അപേക്ഷ ഫീസ് മാത്രം അടച്ചു ക്രമപ്പെടുത്താനാകും. കാർഷിക-താമസ ആവശ്യത്തിനായി പതിച്ചുനൽകിയ ഭൂമിയിൽ വാണിജ്യാവശ്യത്തിനായി നിർമിച്ച കെട്ടിടങ്ങളും ഇതുവഴി ക്രമപ്പെടുത്താനാകും. സർക്കാർ സ്ഥാപനങ്ങൾ, എയ്ഡഡ് സ്കൂളുകൾ, ദേവാലയങ്ങൾ തുടങ്ങിയവ ക്രമപ്പെടുത്താൻ പ്രത്യേകം ഫീസ് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു.
