ന്യൂഡൽഹി | ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) വീണ്ടും സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വിദ്യാർത്ഥി യൂണിയൻ (JNUSU) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ക്യാമ്പസിൽ സംഘർഷം ഉടലെടുത്തത്. ക്യാമ്പസിലെ ജാതി വിവേചനം അവസാനിപ്പിക്കുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക, വിസി ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റിന്റെ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് അവരുടെ രാജി ആവശ്യപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ജെ എൻ യു എസ് യു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
പോലീസുമായി ഉന്തുംതള്ളുമുണ്ടായി
ഫെബ്രുവരി 26 വ്യാഴാഴ്ച ഉച്ചയ്ക്ക് സാബർമതി ടി പോയിന്റിൽ നിന്ന് ആരംഭിച്ച മാർച്ച് സർവകലാശാലയുടെ പ്രധാന കവാടത്തിൽ ഡൽഹി പോലീസ് തടഞ്ഞു. കനത്ത ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് വഴി തടഞ്ഞതോടെ പ്രകോപിതരായ വിദ്യാർത്ഥികൾ ഗേറ്റിന്റെ പൂട്ട് തകർക്കുകയും പോലീസുമായി ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു.
നിരവധി വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധത്തെ തുടർന്ന് ജെ എൻ യു എസ് യു പ്രസിഡന്റ് അദിതി മിശ്ര, മുൻ പ്രസിഡന്റ് നിതീഷ് കുമാർ എന്നിവരടക്കം നിരവധി വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്യാമ്പസിന് അകത്തും പുറത്തും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയും ക്യാമ്പസിൽ ഇടത് വിദ്യാർത്ഥി സംഘടനകളും എ ബി വി പിയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.
