പരിയാരം (കണ്ണൂർ): ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്ലാതെ അയോര്‍ട്ടിക് വാൽവ് മാറ്റിവയ്ക്കുന്ന ചികിത്സ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വിജയകരമായി പൂർത്തിയാക്കി. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ മോട്ടറൈസ്ഡ് ‘ടാവി’യാണ് (ട്രാൻസ് അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം വിജയകരമായി നിർവഹിച്ചത്.
നാലാം ദിവസം രോഗിയെ ഡിസ്ചാർജ് ചെയ്തു.
ഹൃദയത്തിൽനിന്നു ശുദ്ധരക്തം ശരീരത്തിന്റെ ഇതരഭാഗങ്ങളിലേക്കെത്തിക്കുന്ന മഹാധമനിയുടെ (അയോർട്ട) വാൾവിന് രോഗം ബാധിച്ച് ഗുരതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച എഴുപത്തിയഞ്ചുകാരനിലാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ കൂടാതെ അയോർട്ടിക് വാൾവ് വിജയകരായി ഘടിപ്പിച്ചത്. ചികിത്സയ്ക്കുശേഷം നാലാം ദിവസം രോഗിയെ ഡിസ്ചാർജ് ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അത്യാധുനിക ഹൃദയചികിത്സ ലഭ്യമാക്കുന്നു
കാർഡിയോളജി വിഭാഗം മേധാവി പ്രഫ. ഡോ.വി. ജയറാമിന്റെ നേതൃത്വത്തിൽ അസോസിയേറ്റ് പ്രഫസർ ഡോ. വി. സുധാകുമാരി, അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. കെ. രാകേഷ്, ഡോ. എസ്. ജി. ശ്യാം ലക്ഷ്മൺ, കാർഡിയാക് സർജറിയിലെ ഡോ. പ്രജീഷ്, ഡോ. റിജോയ്, കാർഡിയാക് അനസ്തെറ്റിസ്റ്റ് ഡോ. ബിജു എന്നിവരടങ്ങിയ ഡോക്ടർമാരുടെ സംഘമാണ് ചികിത്സ നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അത്യാധുനിക ഹൃദയചികിത്സ ലഭ്യമാക്കുന്ന ഈ ശസ്ത്രക്രിയ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിൽ സ്ഥിരമായി നടത്തുമെന്ന് അധികൃതർ അറിയിച്ചു.
