കോന്നി | ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കടുവയെ പതിനാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരക്ക് കയറ്റി. കടുവയെ ഗവി വനത്തില്‍ തുറന്നുവിട്ടു. വില്ലൂന്നിപാറ കൊല്ലന്‍പറമ്പില്‍ സദാശിവന്റെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്. ഡിസംബർ 30 ന് പുലര്‍ച്ചെ അഞ്ചോടെ കിണറ്റില്‍ വലിയ ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് നടന്ന പരിശോധനയില്‍ കടുവ വീണതാണെന്ന് വീട്ടുകാര്‍ മനസ്സിലാക്കുകയായിരുന്നു.
മയക്കുവെടിവെച്ച് ബോധം കെടുത്തിയ കടുവയെ വലയ്ക്കുള്ളിലാക്കി വാഹനത്തില്‍ സജ്ജീകരിച്ചിരുന്ന കൂട്ടില്‍ കയറ്റി
വീട്ടുകാര്‍ വനപാലകരെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് വനപാലകര്‍, പോലീസ്, അഗ്നിരക്ഷാ സേന, വനം വകുപ്പ് ആര്‍ ആര്‍ ടി തുടങ്ങിയവര്‍ സ്ഥലത്തെത്തി കടുവയെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. .പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ തേക്കടിയില്‍ നിന്നും എത്തിയ വനം വകുപ്പിന്റെ നാല് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ആര്‍ ആര്‍ ടി സംഘമാണ് കടുവയെ കരക്ക് കയറ്റുന്ന ദൗത്യത്തിനായി എത്തിയത്. വൈകിട്ട് നാല് മണിക്ക് ശേഷം മയക്കുവെടിവെച്ച് ബോധം കെടുത്തിയ കടുവയെ വനപാലകരും പോലീസും ആര്‍ ആര്‍ ടി സംഘവും ചേര്‍ന്ന് വലയ്ക്കുള്ളിലാക്കി വാഹനത്തില്‍ സജ്ജീകരിച്ചിരുന്ന കൂട്ടില്‍ കയറ്റി. നൂറ് കിലോക്ക് മുകളില്‍ തൂക്കം വരുന്ന ഏഴ് വയസ്സ് വരുന്ന കടുവ പൂര്‍ണ ആരോഗ്യകരമായ നിലയില്‍ ആണെന്നും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. .
