ഇടുക്കി : ഇടുക്കിയിലെ നഗരസഭകളായ തൊടുപുഴയും കട്ടപ്പനയും നിലവിൽ യു ഡി എഫ് ആണ് ഭരിക്കുന്നത്. ഇക്കുറി ശക്തി തെളിയിക്കാൻ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാടുകയാണ്.
കട്ടപ്പന നഗരസഭ
കട്ടപ്പന നഗരസഭയില്‍ 34ല്‍ 23 വാര്‍ഡുകളും നിലവില്‍ യു ഡി എഫിനൊപ്പമാണ്. കോണ്‍ഗ്രസ്സിന് ശക്തമായ ആധിപത്യമുളള ഇവിടെ മുന്‍ എം എല്‍ എ. ഇ എം അഗസ്തി ചെയര്‍മാന്‍ പദവി ലക്ഷ്യമിട്ട് ഇരുപതേക്കര്‍ വാര്‍ഡില്‍ ജനവിധി തേടുന്നത് അണികളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. നാലു വാര്‍ഡുകളില്‍ വിമതരുണ്ട്. എങ്കിലും കട്ടപ്പന യു ഡി എഫിനെ കൈവിടാനിടയില്ല. ഇത്തവണ വാര്‍ഡ് ഒന്ന് കൂടി 35 ആയിട്ടുണ്ട്.
തൊടുപുഴ നഗരസഭ
തൊടുപുഴ നഗരസഭയുംനിലവിൽ യു ഡി എഫ് ആണ് ഭരിക്കുന്നത്. 35 അംഗ തൊടുപുഴ നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും യു ഡി എഫ്-14, എല്‍ ഡി എഫ്- 12, ബി ജെ പി- എട്ട് എന്നിങ്ങനെയാണ് സീറ്റ് നില. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഇക്കുറി യു ഡി എഫിന് വിജയസാധ്യതയുണ്ടെങ്കിലും 36 (ചുങ്കം), പത്ത് (മുതലക്കോടം വെസ്റ്റ്), 17 (ബി ടി എം സ്‌കൂള്‍) വാര്‍ഡുകളില്‍ വിമതരുണ്ട്. 1988ലെ പ്രഥമ കൗണ്‍സില്‍ മുതല്‍ ഒരു തവണ ഒഴികെ 32 വര്‍ഷം തൊടുപുഴ നഗരസഭയിലെ സി പി എം കൗണ്‍സിലറായിരുന്ന ആര്‍ ഹരി കളംമാറി കോലാനി വാര്‍ഡില്‍ യു ഡി എഫ് പിന്തുണയുളള സ്വതന്ത്രനാണ്. അധ്യക്ഷസ്ഥാനം വനിതക്കായതിനാല്‍ കെ പി സി സി ജനറല്‍ സെക്രട്ടറി നിഷാ സോമനെ കോണ്‍ഗ്രസ്സ് നടുക്കണ്ടം വാര്‍ഡില്‍ കളത്തിലിറക്കിയിട്ടുണ്ട്. ഇത്തവണ 38 വാർഡുകളാണ് നഗരസഭയിലുള്ളത്. .
.
