അണലിയുടെ കടിയേറ്റതാണെന്നു തിരിച്ചറിയാന്‍ വൈകി : ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

തൃശൂര്‍ | കാല്‍വേദനയും തളര്‍ച്ചയും നേരിട്ടതിന് ചികിത്സ തേടിയ ആറുവയസ്സുകാരി മരിച്ചു. കുട്ടിക്ക് അണലിയുടെ കടിയേറ്റതാണെന്നു തിരിച്ചറിയാന്‍ വൈകിയതാണു മരണ കാരണം. വാടാനപ്പള്ളി ഇടശേരി സി എസ് എം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അനാമിക (6) ആണ് മരിച്ചത്. കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മകളാണ് അനാമിക.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്.

സെപ്തംബർ 17 ബുധനാഴ്ച കുട്ടിക്ക് കാല്‍ വേദനയും തളര്‍ച്ചയും നേരിട്ടിരുന്നു. അന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടി. നില ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതോടെ ചാവക്കാട് ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുപോയി. കുട്ടിയുടെ നില മോശമായതിനാൽ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനയില്‍ പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വൈകിയിരുന്നു. ഇവിടെ വച്ചാണ് പാമ്പ് കടിയേറ്റതാണെന്നു സ്ഥിരീകരിക്കുന്നത്. എന്നാല്‍ അപ്പോഴേക്കും പാമ്പിന്റെ വിഷം ശരീരത്തില്‍ വ്യാപിച്ചിരുന്നു.

വീട്ടിലോ മുറ്റത്തോ വച്ച് കുട്ടിക്ക് പാമ്പു കടിയേറ്റതാകും എന്നാണ് നിഗമനം.

ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് താമസിച്ചിരുന്ന നിര്‍ധന കുടുംബം നാലുമാസം മുമ്പാണ് പുളിയംതുരുത്തില്‍ എത്തി വാടകയ്ക്ക് താമസം തുടങ്ങിയത്. പൊന്തക്കാടിന് സമീപത്തെ വീട്ടിലോ മുറ്റത്തോ വച്ച് കുട്ടിക്ക് പാമ്പു കടിയേറ്റതാകും എന്നാണ് നിഗമനം. പാമ്പുകടിച്ചത് കുട്ടിയോ വീട്ടുകാരോ തിരിച്ചറിയാതിരുന്നത് ചികിത്സ വൈകാന്‍ കാരണമായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് വൈകിട്ട് വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. അമ്മ: ലക്ഷ്മി. സഹോദരങ്ങള്‍: ശ്രിഗ, അദ്വിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →