തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നിലയില്‍ വലിയ പുരോഗതി. .ഐ.സി.യുവിലുള്ള അഫാനെ ഉടൻ റൂമിലേക്ക് മാറ്റും. ശ്വസനം ഉള്‍പ്പെടെ സാധാരണ നിലയിലായി. ഭക്ഷണം കഴിക്കുന്നുണ്ട്. കിടക്കയില്‍ എഴുന്നേറ്റിരിക്കും. എന്നാല്‍ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഇന്ന് ഫിസിക്കല്‍ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോക്ടർമാർ അഫാനെ പരിശോധിക്കും. തുടർന്നാകും റൂമിലേക്ക് മാറ്റുന്നതിലുള്ള തീരുമാനം. പിന്നാലെ ആശുപത്രി സെല്ലിലേക്കും പ്രതിയെ മാറ്റും.
മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
.
ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ ജൂൺ 3 ന് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. ആത്മഹത്യയ്ക്ക് ശ്രമിച്ചത് തനിക്ക് ഓർമ്മയില്ലെന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ ഓർമ്മക്കുറവ് പോലുള്ള ബുദ്ധിമുട്ടുകള്‍ അഫാനില്ലെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഫാനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. തുടർന്ന് ഓക്‌സിജൻ സഹായം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ സാധാരണ നിലയിലായി.കഴിഞ്ഞമാസം 25നാണ് പൂജപ്പുര സെൻട്രല്‍ ജയിലിലെ ടോയ്‌ലെറ്റില്‍ അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ആത്മഹത്യശ്രമത്തിനിടെ അഫാന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം സാരമായി നിലച്ചിരുന്നു. തുടർന്ന് മറ്റുപ്രശ്നങ്ങള്‍ക്ക് സാദ്ധ്യതയുണ്ടായിരുന്നെങ്കിലും അഫാൻ അതിനെ വേഗത്തില്‍ അതിജീവിച്ചെന്ന് ഡോക്ടർമാർ പറയുന്നു.
ടോയ്‌ലെറ്റിന്റെ ജനലില്‍ കെട്ടിതൂങ്ങുകയായിരുന്നു
ടിവി കാണാൻ സെല്ലില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ ടോയ്‌ലെറ്റില്‍ പോകണമെന്നാവശ്യപ്പെട്ടു. അലക്കിയിട്ടിരുന്ന മുണ്ട് മറ്റാരും കാണാതെ കൈക്കലാക്കി ടോയ്‌ലെറ്റിന്റെ ജനലില്‍ കെട്ടിതൂങ്ങുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
