തിരുവനന്തപുരം |ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന ഐ എ എസ് ഉദ്യോഗസ്ഥന് എന്‍ പ്രശാന്ത്. സര്‍ക്കാറിനെതിരെ കേസ് കൊടുക്കാന്‍ അവസരം സൃഷ്ടിക്കരുതെന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.ചീഫ് സെക്രട്ടറിയുടെ ഹിയറിംഗില്‍ ഉന്നയിച്ച കാര്യങ്ങള്‍ എന്ന നിലയിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
മൂന്ന് വര്‍ഷമായിട്ടും ഫയല്‍ പൂഴ്ത്തി വെച്ചിരിക്കുന്നു.
ആറ് മാസത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വര്‍ഷമായിട്ടും ഫയല്‍ പൂഴ്ത്തി വെച്ച്, അതിന്റെ പേരില്‍ 2022 മുതല്‍ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച പ്രമോഷന് ഉടനടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ വീണ്ടുമൊരു അന്വേഷണം തുടങ്ങാന്‍ ശ്രമിക്കരുതെന്നും ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാണിക്കലും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കണമെന്നും പ്രശാന്ത് ആവശ്യപ്പെടുന്നു.
‘ന്നാ താന്‍ പോയി കേസ് കൊട്’ എന്ന നിലപാട് ഭരണസംവിധാനത്തിന് ഭൂഷണമല്ല.
ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ട് ‘ന്നാ താന്‍ പോയി കേസ് കൊട്’ എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഇതുവരെ സര്‍ക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് സാഹചര്യം ഒരുക്കരുതെന്നാണ് പ്രശാന്ത് പറയുന്നത്. .


