ലഖ്‌നൗ: ഉത്തർപ്രദേശിലെ സിതാപൂരിൽ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. അഞ്ചു വയസ്സുള്ള താനിയയെ ആണ് പിതാവ് മോഹിത് കൊലപ്പെടുത്തിയത്.ഫെബ്രുവരി 25-ന് കുട്ടിയെ വീടിനടുത്ത് നിന്നും കാണാതായതായി പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, കുട്ടിയെ കണ്ടെത്താനായി നാല് അന്വേഷണ
സംഘങ്ങളെ സജ്ജമാക്കുകയും ചെയ്തു.
കുട്ടിയുടെ ശരീരഭാഗങ്ങളിലെ ചില അവശിഷ്ടങ്ങൾ കണ്ടെത്തി
തിരച്ചിൽ നടക്കുന്നതിനിടയിൽ കുട്ടിയുടെ ശരീരഭാഗങ്ങളിലെ ചില അവശിഷ്ടങ്ങൾ കണ്ടെത്തി. പിറ്റേ ദിവസം മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയതോടെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് ഉറപ്പായതായി എഎസ്പി പ്രവീൺ രഞ്ജൻ സിങ് അറിയിച്ചു. സംഭവത്തിന് പിന്നാലെ മോഹിത് ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താൻ പോലീസ് നിരന്തരം ചോദ്യംചെയ്യലുകൾ നടത്തി. അന്വേഷണത്തിന്റെ ഭാഗമായി മോഹിത്തിന്റെ കുടുംബത്തോടും അയൽവാസികളോടും പോലീസ് ചോദ്യംചെയ്തു. മോഹിത് ഒളിവിൽ പോകുന്നതിനുമുമ്പ് തന്റെ ഫോൺ ഭാര്യയെ ഏൽപ്പിച്ചതായി കണ്ടെത്തി. അന്വേഷണത്തിനിടെ പിടിയിലായ മോഹിത് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
അയൽവാസിയുമായിചില തർക്കങ്ങൾ മൂലം ബന്ധം വഷളായി
മോഹിത്തും അയൽവാസിയായ രാമുവിന്റെ കുടുംബവും മുമ്പ് അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും, ചില തർക്കങ്ങൾ മൂലം ബന്ധം വഷളായി. ഈ സാഹചര്യത്തിൽ മോഹിത്തിന്റെ മകൾ തുടർച്ചയായി അയൽവാസിയുടെ വീട്ടിലേക്ക് കളിക്കാൻ പോകുന്നത് കണ്ടു. ഇതിൽ മോഹിത് അതൃപ്തനായിരുന്നു, കുട്ടിയെ തടയാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ പോയി.
കുട്ടിയുടെ ശരീരം കഷ്ണങ്ങളാക്കി കടുക് പാടത്തിൽ വലിച്ചെറിഞ്ഞു
കൊലപാതകത്തിന്റെ അന്ന് കുട്ടി അയൽവാസിയുടെ വീട്ടിൽ നിന്ന് മടങ്ങിയെത്തുന്നതു കണ്ട്, ദേഷ്യത്തിലായ മോഹിത് കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. ഒഴിഞ്ഞ സ്ഥലത്ത് വച്ച് കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന്, കുട്ടിയുടെ ശരീരം കഷ്ണങ്ങളാക്കി കടുക് പാടത്തിൽ വലിച്ചെറിഞ്ഞു. കേസ് അന്വേഷിക്കുന്നതിനായി പോലീസ് നൂറോളം പേരെ ചോദ്യംചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു

