.നെടുമ്പാശേരി: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് ഒമ്പതു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിലായി. ഇടപ്പള്ളിയില്‍ ഒന്നിച്ച് വാടകയ്ക്ക് താമസിക്കുന്ന ആലുവ സ്വദേശി ആസിഫ് അലി (26),കൊല്ലം സ്വദേശി ആഞ്ജല (22) എന്നിവരെയാണ് റൂറല്‍ ജില്ല ഡാൻസാഫ് ടീമും നെടുമ്പാശേരി പൊലീസും പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
ബംഗളൂരുവില്‍ നിന്നു വന്ന ടൂറിസ്റ്റ് ബസ് ജനുവരി 7 ന് പുലർച്ചെ ദേശീയപാതയില്‍ കരിയാട് വാപ്പാലശേരിക്ക് സമീപം തടഞ്ഞുനിറുത്തിയാണ് പ്രതികളെ പിടികൂടിയത്. 100 ഗ്രാം മയക്കുമരുന്ന് യുവതിയുടെ പാന്റിന്റെ അകത്തെ പോക്കറ്റിലൊളിപ്പിച്ച നിലയിലായിരുന്നു. 5,10 ഗ്രാം പായ്ക്കറ്റുകളിലാക്കി കേരളത്തില്‍ വില്പന നടത്തുകയാണ് പതിവ്. രാസലഹരിക്കുള്ള പണം സി.ഡി.എമ്മിലൂടെ ബംഗളൂരുവിലെ മാഫിയാ സംഘത്തിന് കൈമാറും. അവർ ആളൊഴിഞ്ഞ ഭാഗത്ത് മയക്കുമരുന്ന് കൊണ്ടുവന്നു വച്ച ശേഷം ലൊക്കേഷൻ അയച്ചുകൊടുക്കും. അവിടെ നിന്നെടുത്ത് ടൂറിസ്റ്റ് ബസില്‍ കേരളത്തിലേക്ക് കടത്തുകയാണ് രീതി.
ഡാൻസാഫ് ടീമിനു പുറമെ നർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി പി.പി.ഷംസ്,ആലുവ ഡിവൈ.എസ്.പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ എം.എ.എസ്.സാബുജി,എസ്.ഐ എ.സി.ബിജു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
