മോസ്ക്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തില്‍ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ. ദാരുണ സംഭവമെന്നാണ് പുടിൻ സംഭവത്തെ വിശേഷിപ്പിച്ചത്. അസർബൈജാൻ പ്രസിഡന്‍റുമായി പുടിൻ ഫോണില്‍ സംസാരിച്ചുവെന്ന് റഷ്യ വ്യക്തമാക്കി. റഷ്യൻ വ്യോമപ്രതിരോധ സംവിധാനമാണ് വിമാനം തകരാൻ കാരണമെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡന്‍റ് ക്ഷമാപണം നടത്തിയതെന്നത് ശ്രദ്ധേയാണ്.
അപകടത്തിന് ഉത്തരവാദി റഷ്യയാണെന്ന് പുടിൻ പറഞ്ഞിട്ടില്ല
ക്ഷമാപണം നടത്തിയെങ്കിലും അപകടത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് പുടിൻ പറഞ്ഞിട്ടില്ല. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതിനാലാണ് ക്ഷമ ചോദിച്ചതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.ക്രിസ്മസ് ദിനത്തിലാണ് അസർബൈജാൻ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനം കസാഖിസ്ഥാനില്‍ തകർന്ന് വീണത്. 67 പേരുണ്ടായിരുന്ന വിമാനത്തിലെ 29 പേർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു
