വത്തിക്കാൻ: ലോകത്ത് കത്തോലിക്കരുടെ എണ്ണം വർധിക്കുകയാണെന്ന് വത്തിക്കാൻ റിപ്പോർട്ട്. യൂറോപ്പില്‍ കത്തോലിക്കരുടെ എണ്ണം കുറയുകയാണെന്നും റിപ്പോർട്ടിലുണ്ട്. യൂറോപ്പിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണം വർധിച്ചു. ആഫ്രിക്കയിലാണ് ഏറ്റവും വലിയ വർധന. 2022ല്‍ ആഫ്രിക്കയിലെ കത്തോലിക്കാജനസംഖ്യ 272.4 ദശലക്ഷമായിരുന്നെങ്കില്‍ ഇപ്പോഴത് 7.3 ദശലക്ഷം കണ്ട് വർധിച്ചിട്ടുണ്ട്.
ലോകജനസംഖ്യയില്‍ 17.7 ശതമാനം കത്തോലിക്കർ
യൂറോപ്പിലാകമാനം തുടരുന്ന ജനനനിരക്കിലെ കുറവാണു കത്തോലിക്കാ ജനസംഖ്യയിലെ കുറവിനു പ്രധാന കാരണമെന്നും റിപ്പോർട്ടില്‍ പറയുന്നു. 2022ല്‍ യൂറോപ്പിലെ ജനസംഖ്യയില്‍ 39.5 ശതമാനവും കത്തോലിക്കരായിരുന്നുവെങ്കില്‍ ഇപ്പോഴത് 0.08 ശതമാനം കണ്ട് കുറഞ്ഞു. ലോകജനസംഖ്യയില്‍ 17.7 ശതമാനമാണു കത്തോലിക്കർ. മുൻ വർഷത്തെ അപേക്ഷിച്ച് 0.03 ശതമാനം വളർച്ച നേടി. നോർത്ത്, സൗത്ത് അമേരിക്കയിലെ കത്തോലിക്കാ ജനസംഖ്യ രണ്ടു വർഷത്തിനുള്ളില്‍ 5.8 ദശലക്ഷം കണ്ട് വർധിച്ചു. ഏഷ്യയിലെ കത്തോലിക്കാ ജനസംഖ്യയിലും വർധനയുണ്ടായി. രണ്ടു വർഷത്തിനുള്ളില്‍ 889,00 ആണു വർധന. ഓഷ്യാനിയയില്‍ 123,000 വർധനയുണ്ടായി.
വൈദികരുടെ എണ്ണം ആഗോളതലത്തില്‍ കുറയുന്നു.
തുടർച്ചയായ അഞ്ചാം വർഷവും കത്തോലിക്കാ വൈദികരുടെ എണ്ണം ആഗോളതലത്തില്‍ കുറയുകയാണെന്നാണ് റിപ്പോർട്ടിലുള്ളത്. ആഗോളതലത്തില്‍ 15,682 വിശ്വാസികള്‍ക്ക് ഒരു വൈദികനാണുള്ളത്. യൂറോപ്പിലാണ് വൈദികരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്.
എന്നാല്‍, ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണത്തില്‍ വർധനയുണ്ടായി. ആഫ്രിക്കയിലും ഓഷ്യാനിയയിലും വൈദികാർഥികളുടെ എണ്ണത്തില്‍ വർധന രേഖപ്പെടുത്തി. സന്യാസിനികളുടെ എണ്ണത്തിലും ആഗോളതലത്തില്‍ വലിയ കുറവാണുള്ളത്. എന്നാല്‍, ആഫ്രിക്കയില്‍ വലിയതോതിലും ഏഷ്യയില്‍ ചെറിയതോതിലും വർധനയുണ്ട്.


