തിരുവനന്തപുരം : തിരുവല്ലത്തെ ടോൾ വർദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു. അശാസ്ത്രീയ ടോൾ നിരക്ക് വർധന അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. നിരക്ക് വർധന കേരളത്തോടുള്ള അവഗണനയെന്നും മന്ത്രി പറഞ്ഞു. നിലവിലുളള ടോൾ പ്ലാസ വിനോദസഞ്ചാരകേന്ദ്രമായ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.
സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോൾ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്ന തിലൂടെ തിരുവല്ലത്തെ ടോൾ നിരക്ക് വർദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോൾ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും കത്തിലൂടെ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ അടിസ്ഥാനത്തിൽ നിലവിൽ ടോൾ പിരിക്കുന്നത് മാറ്റി ടോൾ ഓപ്പറേറ്റ് ട്രാൻസ്ഫർ വ്യവസ്ഥയിലേക്ക് മാറ്റുന്നത് നിരക്ക് ഗണ്യമായി വർദ്ധിക്കുവാൻ ഇടയാക്കും. തിരുവനന്തപുരം നഗരവാസികൾ ദിവസേന കടന്നുപോകുന്ന തിരുവല്ലത്തെ അശാസ്ത്രീയ ടോൾ നിരക്ക് വർധന അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കോവളത്തേക്ക് യാത്ര ചെയ്യുവാൻ ഓരോ പ്രാവശ്യവും വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന് തന്നെ ഭീഷണിയാകും. ഈ സാഹചര്യമൊഴിവാക്കാനാണ് നിലവിലുള്ള ടോൾ പ്ലാസ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റുന്നത് പരിഗണിക്കാൻ അഭ്യർത്ഥിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

