അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്ന രീതി ജനാധിപത്യ വിരുദ്ധമാണ്; രമേശ് ചെന്നിത്തല
‘മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിക്കുന്ന ഗോവിന്ദൻ മാഷിന്‍റെ ശൈലി സംഘ പരിവാർ ശൈലിയോട് ചേർന്നു നിൽക്കുന്നതാണ്’

കൊച്ചി: മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് നാവടപ്പിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന മോദി സർക്കാരിന്‍റെ അതേ പാതയിലൂടെയാണ് പിണറായി വിജയൻ സർക്കാരും സഞ്ചരിക്കുന്നത്. വിദ്യയെ ഒളിപ്പിച്ച ശേഷം വിദ്യയെ കണ്ടവരുണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് പിണറായി വിജയന്‍റെ പൊലീസ്.

പരീക്ഷ എഴുതാതെ പാസ്സായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ഗുരുതരമായ തെറ്റിനെതിരെ നടപടിയെടുക്കാതെ തട്ടിപ്പും കണ്ടു പിടിച്ച് പൊതു സമൂഹത്തെയറിയിച്ച മാധ്യമ പ്രവർത്തകരുടെ പേരിൽ കേസെടുക്കുന്ന നടപടി കേട്ടുകേൾവിയില്ലാത്ത നടപടി കേരളത്തിലാദ്യമായിട്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമതിക്കാരെയും കൊള്ള നടത്തുന്നവരെയും ന്യായീകരിക്കാൻ വേണ്ടിമാത്രം വാ തുറക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് പതിവു തെറ്റിക്കാതെ പരീക്ഷാ തട്ടിപ്പുക്കാരെയും ന്യായീകരിക്കാനെത്തിയത് എത്ര മാത്രം അധ:പതിച്ച നടപടിയാണ്. മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിക്കുന്ന ഗോവിന്ദൻ മാഷിന്‍റെ ശൈലി സംഘ പരിവാർ ശൈലിയോട് ചേർന്നു നിൽക്കുന്നതാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

തെറ്റുകൾ തിരുത്തി പോകുന്നതിനു പകരം തെറ്റിനെ മറികടക്കുവാൻ ഗുരുതരമായ തെറ്റുകളിലേക്ക് സർക്കാരും സി പി എം നീങ്ങുകയാണ്. മാധ്യമ പ്രവർത്തകർക്കെതിരെ കേസ്സെടുത്ത നടപടി പ്രതിഷേധാർഹമാണ് അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →