റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ചേരി: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവിനെ മഞ്ചേരി പോക്‌സോ അതിവേഗ കോടതി 27 വര്‍ഷം തടവിനും 87500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുട്ടിയുടെ പിതൃസഹോദര പുത്രനായ 26കാരനെയാണ് ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്. 2015 ഒക്‌ടോബര്‍ 18നും 2016 ഡിസംബര്‍ 18നും കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതി ഡിസംബര്‍ 28ന് കുട്ടിയെ മയക്കു മരുന്നു നല്‍കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. പോക്‌സോ വകുപ്പിലെ 5(എന്‍) പ്രകാരം ബന്ധുവായ കുട്ടിയെ ബലാല്‍സംഗം ചെയ്തതിന് പത്തു വര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ്, 12വയസ്സിനു താഴെയുള്ള കുട്ടിയെ രണ്ടു തവണ പീഡിപ്പിച്ചതിന് 9(എം), 9(എന്‍) വകുപ്പുകളിലായി അഞ്ചു വര്‍ഷം വീതം കഠിന തടവ്, 20000 രൂപ വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇരു വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം രണ്ടു മാസം വീതം തടവനുഭവിക്കണം. കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ഐപിസി 450 വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിന തടവ് 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ്, കുട്ടിയെ വിവസ്ത്രയാക്കി മാനഹാനി വരുത്തിയതിന് 354(ബി) പ്രകാരം മൂന്നു വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വര്‍ഷത്തെ വെറും തടവ് 2500 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരാഴ്ചത്തെ തടവ് എന്നും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ പ്രതിക്ക് 10 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. പ്രതി പിഴയടക്കുകയാണെങ്കില്‍ സംഖ്യ മുഴുവനായും അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സോമസുന്ദരന്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 26 രേഖകളും ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *