വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി പിടിയില്‍

താമരശേരി: താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയില്‍. മാസങ്ങള്‍ക്കുമുമ്പ് താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയായ അലി ഉബൈറാ(20)നാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒക്‌ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. താമരശേരി സ്വദേശി മുഹമ്മദ് അഷ്‌റഫിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അഷ്‌റഫിന്റെ ഭാര്യാസഹോദരനും അലി ഉബൈറാനും തമ്മില്‍ വിദേശത്ത് സ്വര്‍ണ ഇടപാടുകളുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുളള തര്‍ക്കമാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോകാന്‍ കാരണമായത്. അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയി വിലപേശി കിട്ടാനുള്ള സ്വര്‍ണവും പണവും കൈക്കലാക്കാനായിരുന്നു അലി ഉബൈറാനും സംഘവും പദ്ധതിയിട്ടത്. അലിയുടെ സഹോദരന്മാരായ ഷബീബ് റഹ്‌മാനേയും മുഹമ്മദ് നാസിനെയും പോലീസ് കസ്റ്റഡിയിലെടുത്തതോടെ പദ്ധതി പാളി. ഇതിനു പിന്നാലെയാണ് അഷ്‌റഫിനെ ആറ്റിങ്ങലില്‍ ഇറക്കി വിടുകയായിരുന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും അലി ഉബൈറാനെ പ്രതിചേര്‍ത്തിരുന്നു. കേസില്‍ പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞ അലി ഉബൈറാന്‍ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. കേസിലെ മറ്റു പ്രതികളായ പെരുമണ്ണ പെരിങ്ങോട്ട് പറമ്പ് നൗഷാദ് അലി, മലപ്പുറം രണ്ടത്താണി മാറാക്കര തിരുനിലത്ത് സാബിത്ത്, രണ്ടത്താണി നരിക്കല്‍വില സാബിത്ത്, രണ്ടത്താണി കുന്നേക്കാട് മുഹമ്മദ് കുട്ടി, എറണാകുളം ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട എറണാകുളം തൃപ്പുണ്ണിത്തുറ പാലായില്‍ ശിവസദനത്തില്‍ കരുണ്‍ എന്നിവര്‍ പിടിയിലാവാനുണ്ട്. താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, എം.ഇ. പ്രകാശന്‍, എ.എസ്.ഐ. കെ.പി. ബിജേഷ്, സി.പി.ഒ. കെ.ജി. ജിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →