ദില്ലി: ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താൻ പ്രചരണം ശക്തമാക്കാൻ ബിജെപി യോഗത്തിൽ തീരുമാനം. ക്രിസ്ത്യൻ സഭാ സംഘടനകളുടെ പരസ്യ പ്രതിഷേധത്തിന് പിന്നാലെയാണ് ദില്ലിയിൽ കേരളത്തിലെ നേതാക്കളടക്കം പങ്കെടുത്ത ഉന്നതതല യോഗം വിളിച്ചത്. കേരളത്തിലെ സഭാ നേതൃത്വവുമായി മുതിർന്ന നേതാക്കൾ കൂടിക്കാഴ്ചകളും ചർച്ചകളും നടത്തും.
ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കേന്ദ്ര മന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, നേതാക്കളായ ജോർജ് കുര്യൻ, അൽഫോൺസ് കണ്ണന്താനം, ടോം വടക്കൻ എന്നിവർ പങ്കെടുത്തു. എന്നാൽ കേരളവുമായി ബന്ധപ്പെട്ട് യോഗം ദില്ലിയിൽ നടന്നിട്ടില്ല എന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. മേഘാലയ, നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള ചിലരുടെ നീക്കമാണ് ക്രൈസ്തവ സഭാ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു.

