ദോഹ: അര്‍ജന്റീനയും ഹോളണ്ടും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ച വിവാദ റഫറി സ്‌പെയിന്‍കാരന്‍ മത്തേയു ലാഹോസിനെ മടക്കിയയച്ചു. ലാഹോസിനെ നാട്ടിലേക്കയച്ചതായി രാജ്യാന്തര മധ്യമങ്ങളാണു പുറത്തുവിട്ടത്.
ഖത്തര്‍ ലോകകപ്പിലെ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ലാഹോസ് ഭാഗമാകില്ല. ക്വാര്‍ട്ടര്‍ ഫൈനല്‍ നിയന്ത്രിച്ച ലാഹോസ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ലയണല്‍ മെസിക്ക് ഉള്‍പ്പെടെ 15 തവണ മഞ്ഞക്കാര്‍ഡ് അദ്ദേഹം പുറത്തെടുത്തു. മത്സരത്തിന് ശേഷം മെസി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തുകയും ഇത്തരം റഫറിമാരെ ഫിഫ നിയോഗിക്കരുതെന്നും പറഞ്ഞിരുന്നു.
അര്‍ജന്റീനയുടെ ജയത്തിനൊപ്പം മത്സരത്തില്‍ ഉയര്‍ന്ന കാര്‍ഡുകളുടെ എണ്ണവും ചര്‍ച്ചയായിരുന്നു. ഇരു ടീമംഗങ്ങളും ടീമിലെ ഒഫീഷ്യല്‍സും തമ്മില്‍ നിരന്തരം ഏറ്റുമുട്ടുന്നതിനു മത്സരം സാക്ഷിയായി. ആകെ 18 കാര്‍ഡുകളാണ് മത്തെഹൂ ലാഹോസ് ഉയര്‍ത്തിയത്. 18 മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ് കാര്‍ഡും ഉള്‍പ്പെടും. അര്‍ജന്റീനയുടെ എട്ട് താരങ്ങള്‍ക്കും രണ്ട് ഒഫീഷ്യല്‍സിനും ഹോളണ്ടിന്റെ ഏഴ് താരങ്ങള്‍ക്കുമാണ് മഞ്ഞക്കാര്‍ഡ് നല്‍കിയത്. തുടര്‍ച്ചയായ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച ഡച്ച് താരം ഡെന്‍സെല്‍ ചുവപ്പ് കണ്ട് പുറത്തായിരുന്നു. ഇരു ടീമിലെയും താരങ്ങള്‍ റഫറിയോട് കയര്‍ത്ത് സംസാരിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡ് ഉയര്‍ന്ന മത്സരം എന്ന റെക്കോഡും പിറന്നു.

