തിരുവനന്തപുരം: വിജിലൻസ് ട്രാപ് കേസുകളിൽ സർവ്വകാല റെക്കോർഡ്. ഈ വർഷം (2022) ഇതുവരെ 42 ട്രാപ് കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ അഴിമതി കണ്ടെത്തിയത് റവന്യൂ വകുപ്പിലും തദ്ദേശ വകുപ്പിലുമാണ്. കൂടുതൽ പരിശോധനയ്ക്കും വിജിലൻസ് മേധാവി നിർദ്ദേശം നൽകി.
2022 നവംബർ 14 വരെയുള്ള കണക്കുകളാണ് വിജിലൻസ് പുറത്തു വിട്ടത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ട്രാപ് കേസുകളുടെ എണ്ണത്തിലുണ്ടായത് വലിയ വർദ്ധനവ്. 2020ൽ 24 കേസുകളും 2021ൽ 30 കേസുകളും രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം ഇത് വരെ രജിസ്റ്റർ ചെയ്തത് 42 ട്രാപ്പ് കേസുകൾ. സംസ്ഥാന വിജിലൻസ് കാര്യക്ഷമമായി പ്രവർത്തിച്ചു എന്നതിന്റെ തെളിവായി ഇത് ചൂണ്ടിക്കട്ടുന്നു.
റവന്യൂ വകുപ്പിലും തദ്ദേശ വകുപ്പിലുമാണ് കൂടുതൽ അഴിമതി കണ്ടെത്തിയതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. റവന്യു വകുപ്പിൽ 14ഉം തദ്ദേശ വകുപ്പിൽ 13 ഉം ട്രാപ്പ് കേസുകൾ പിടിച്ചു. ആരോഗ്യ വകുപ്പിലും, രജിസ്ട്രേഷൻ വകുപ്പുകളിലും അഴിമതി നീക്കങ്ങൾ വിജിലൻസ് പിടിച്ചിട്ടുണ്ട്. അഴിമതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനക്കു വിജിലൻസ് മേധാവി മനോജ് എബ്രഹാം നിർദ്ദേശം നൽകിയിട്ടുണ്ട്.

