തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി നവംബർ 15നു നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഡി.എം.കെയുടെ രാജ്യസഭാ എം.പി തിരുച്ചി ശിവ പങ്കെടുക്കും. ഇടതുമുന്നണിയെന്ന നിലയിലല്ലാതെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലായിരിക്കും രാജ്ഭവന്‍ മാര്‍ച്ച്.
കക്ഷിരാഷ്ട്രീയപ്രശ്നമെന്നതിനേക്കാള്‍ കേരളത്തിന്റെ പൊതുപ്രശ്നമാക്കി മാറ്റുന്നതിന്റെ ഭാഗമായാണിത്. ഇതിനായി ഡോ.ബി. ഇക്ബാല്‍ ചെയര്‍മാനായ കമ്മിറ്റി രൂപീകരിച്ചു. മാര്‍ച്ച് സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇടതുപക്ഷത്തുള്ള ദേശീയനേതാക്കള്‍ പങ്കെടുക്കും. രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജില്ലകളിലും അതേദിവസം മാര്‍ച്ചും പൊതുസമ്മേളനവും നടത്തും.വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ കടന്നാക്രമണത്തെ കോണ്‍ഗ്രസ് ദേശീയനേതൃത്വം ശക്തിയായി എതിര്‍ക്കുമ്പോള്‍ ഇവിടെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും മുന്‍ പ്രതിപക്ഷനേതാവും ചില എം.പിമാരും ഗവര്‍ണര്‍ക്കായി വാദിക്കുന്നു. യു.ഡി.എഫിന്റെ ഭാഗമായ മുസ്ലിംലീഗും ആര്‍.എസ്.പിയും കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ ഭാഗമായ പി. ചിദംബരവും കെ.സി. വേണുഗോപാലും ഇവിടെയുള്ള കെ. മുരളീധരനുമടക്കം വ്യത്യസ്തനിലപാടെടുക്കുമ്പോഴാണിതെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

