റഷ്യന്‍ ആക്രമണത്തിനൊപ്പം വൈദ്യുതി തടസവും: യുക്രൈനില്‍ കൂട്ടപ്പലായനം

കീവ്/മോസ്‌കോ: റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടതോടെ യുക്രൈനില്‍ കൂട്ടപ്പലായനം.തെക്കന്‍ നഗരമായ ഖെര്‍സണില്‍ റോക്കറ്റ് ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വൈദ്യുതി ക്ഷാമം മൂലവും റോക്കറ്റ് ആക്രമണം ഭയന്നും പലയിടത്തും ആളുകള്‍ പലായനം ചെയ്യുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.റഷ്യന്‍ വ്യോമാക്രമണത്തില്‍ യുക്രൈനിലെ 30 ശതമാനത്തോളം വൈദ്യുതിനിലയങ്ങളും തകരാറിലായെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതിയില്ലാത്തതിനാല്‍ വ്യവസായ സ്ഥാപനങ്ങളും ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളും അടച്ചിടേണ്ടിവന്നു. വൈദ്യുതിനിലയങ്ങള്‍ ലക്ഷ്യമിട്ട് വിപുലമായ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് യുക്രൈന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. സഖ്യകക്ഷികളുമായി ചേര്‍ന്ന് റോക്കറ്റ് ആക്രമണം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, മധ്യ യുക്രൈനിലെ ചേഴ്സ്‌കി മേഖലയില്‍ വമ്പന്‍ ആയുധ ഡിപ്പോ തകര്‍ത്തുവെന്ന് റഷ്യന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.തെക്ക്, കിഴക്കന്‍ മുന്നണികളിലൂടെയുള്ള യുക്രൈന്റെ ചെറുത്തുനില്‍പ്പിന്റെ മുനയൊടിച്ചെന്നും റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ പാശ്ചാത്യ നിരീക്ഷകര്‍ തയ്യാറായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →