വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് സെഷൻസ് ജഡ്ജിയെ സ്ഥലം മാറ്റി

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീ‍ഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിൽ വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് സെഷൻസ് കോടതി ജ‍ഡ്ജി എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബർ കോടതിയിലേക്കാണ് മാറ്റം. മുരളീകൃഷ്ണൻ എസ് ആണ് കോഴിക്കോട് സെഷൻസ് കോടതിയിലെ പുതിയ ജഡ്ജി.

കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വൻ വിമർശനമാണ് ഉയർന്നിരുന്നത്. ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാരും ആവശ്യപ്പെട്ടിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. പരാമർശങ്ങൾ ഇരയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി. സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വസ്തുതകൾ പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം നൽകിയതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാർമർശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനിൽക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയ ഫോട്ടോയിൽ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നുണ്ട്.

ആദ്യ കേസിലും കോടതി ജാമ്യം നൽകാനെടുത്ത നിലപാടിൽ വിമർശനം ഉയരുന്നു. ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ് സി – എസ് ടി ആക്ട് നിലനിൽക്കില്ലെന്നാണ് കോടതി പറഞ്ഞത്. ഈ പരാമർശം പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗദ്ധർ പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →