നടന്നു പോയാലും ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് ഇ പി ജയരാജൻ

കണ്ണൂർ: ഇൻഡിഗോ മൂന്നാഴ്ച യാത്രാ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മൂന്നാഴ്ചയെന്നല്ല, നടന്നുപോയാലും ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണിത്. ഇൻഡിഗോ കമ്പനി മാന്യന്മാരുടെ ആയിരുന്നെങ്കിൽ ചീത്തപ്പേരുണ്ടാകാതിരിക്കാൻ ശ്രമിച്ചതിന് തനിക്ക് പുരസ്ക്കാരം തരുമായിരുന്നെന്നും ജയരാജൻ വ്യക്തമാക്കി. സംഭവം വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇൻഡിഗോ കമ്പനി തെറ്റായ നടപടിയാണ് എടുത്തിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ മൂന്നാഴ്ച വിലക്ക് ഏർപ്പെടുത്തി എന്ന വാർത്ത ശരിയാണെന്ന് ഇ പി ജയരാജൻ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായി വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇൻഡിഗോ കമ്പനിയിൽ നിന്ന് ഓൺലൈൻ ഡിസ്കഷന് വിളിച്ചിരുന്നു. വിശദീകരണം നേരിട്ട് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിനുശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയതെന്ന് പറഞ്ഞു. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാന കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അവർക്ക് ടിക്കറ്റ് നിഷേധിക്കണമായിരുന്നു ഇത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →