ന്യൂഡല്‍ഹി: സാമൂഹികമാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ തെളിവു ശേഖരണത്തിനായി ബംഗളുരുവിലെ വസതിയിലേക്ക് കൊണ്ടുപോയി. സുബൈര്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുക്കാനാണിത്. സുബൈറിന്റെ 2018-ലെ ഒരു ട്വീറ്റ് ഹിന്ദു ദേവതയെ അപമാനിക്കുന്നതാണെന്നാരോപിച്ച് അജ്ഞാതനായ ഒരു ട്വിറ്റര്‍ ഉപയോക്താവ് ഡല്‍ഹി പോലീസിനെ ടാഗ് ചെയ്തതിനേത്തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനേത്തുടര്‍ന്ന് സുബൈറിന്റെ മൊബൈൽ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതിലില്ലെന്നും പോലീസ് പറയുന്നു. ഇതേത്തുടര്‍ന്നാണ് നാലുദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തെളിവെടുപ്പിനു ബംഗളുരുവിലേക്ക് കൊണ്ടുപോയത്. വിവാദ ട്വീറ്റ് ചെയ്യാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ലാപ്ടോപ്പും മറ്റൊരു ഫോണും കണ്ടെടുക്കാനാണ് യാത്രയെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.



