ന്യൂഡല്‍ഹി: വൈവാഹികബന്ധത്തിലെ ബലാത്സംഗം ക്രിമിനല്‍കുറ്റമാക്കുന്ന വിഷയത്തില്‍ ഭിന്നവിധിയുമായി ഡല്‍ഹി െഹെക്കോടതി. കേസ് ഇനി സുപ്രീം കോടതിയിലേക്ക്. വൈവാഹിക ബന്ധത്തിലെ ബലാത്സംഗങ്ങള്‍ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഐക്യവിധിയിലെത്താന്‍ ബെഞ്ചിലെ രണ്ട് ജഡ്ജിമാരായ ജസ്റ്റീസ് രാജീവ് ഷാക്ദറും ജസ്റ്റീസ് ഹരിശങ്കറും പരാജയപ്പെട്ടു.
പ്രായപൂര്‍ത്തിയായ സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ലൈംഗികവേഴ്ച കുറ്റകൃത്യമാക്കുന്ന നിയമത്തില്‍നിന്ന് ഭാര്യയുമായുള്ള സമ്മതമില്ലാത്ത ലൈംഗികവേഴ്ചയില്‍ ഭര്‍ത്താവിന് ഇളവ് നല്‍കുന്ന വകുപ്പ് ചോദ്യം ചെയ്തു കൊണ്ട് 2015ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ യോജിപ്പില്ലാത്ത വിധി.തുല്യത, ആവിഷ്‌കാരസ്വാതന്ത്യം, ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം തുടങ്ങിയവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,19,21 വകുപ്പുകളുടെ ലംഘനമാണ് ഈ ഇളവ് എന്ന് ജസ്റ്റീസ് ഷാക്ദര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തന്റെ സഹന്യായാധിപനുമായി യോജിക്കാനാവില്ലെന്നും ജസ്റ്റീസ് ഷാക്ദര്‍ പറഞ്ഞു.
ബലാത്സംഗനിയമത്തെപ്പറ്റിയും െവെവാഹികബന്ധത്തിലെ ബലാത്സംഗത്തിനുള്ള ഇളവിനെക്കുറിച്ചും വിശാലമായ വാദം കേട്ടശേഷം കോടതി ഫെബ്രുവരി 21ന് വിധി പറയാന്‍ മാറ്റിയിരുന്നു. വിവാഹബന്ധത്തിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്ന വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം സമയം നല്‍കണമെന്നു ഫെബ്രുവരി ഏഴിന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം കൂടുതല്‍ സമയം തേടിയപ്പോള്‍ കേസ് അനന്തമായി മാറ്റിവയ്ക്കാനാവില്ലെന്നായിരുന്നു കോടതിയുടെ രൂക്ഷമായ പ്രതികരണം. ഇക്കാര്യത്തിലുള്ള വിധി സൃഷ്ടിക്കുന്ന ആഘാതവും സാമൂഹിക-കുടുംബജീവിതത്തിലെ ദൂരവ്യാപക പ്രത്യാഘാതവും കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുണ്ടെന്നും അതിനു സമയമെടുക്കുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.വിവാഹബന്ധത്തിലെ ബലാത്സംഗം കുറ്റകൃത്യമാക്കിയാല്‍ അതു ”വിവാഹം എന്ന സ്ഥാപനത്തെ” ദുര്‍ബലപ്പെടുത്തുമെന്നും ഭര്‍ത്താക്കന്മാരെ പീഡിപ്പിക്കാനുള്ള ഉപകരണമായി മാറുമെന്നും 2017ല്‍ ഹര്‍ജികളെ എതിര്‍ത്തുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ പുനഃപരിശോധന നടത്തുകയാണെന്നാണു പിന്നീട് കേന്ദ്രം കോടതിയെ അറിയിച്ചത്.

