കലയും ജീവിതവും തമ്മിൽ ബന്ധമുണ്ടെന്നും ഓരോ കലാരൂപത്തിനു ഓരോ ജീവിതാനുഭവമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കേരളത്തിന്റെ തനതു കലാരൂപങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സര്‍ഗകൈരളിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി.
അന്യംനിന്നുപോയ പ്രാദേശിക കലാരൂപങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിലൂടെ സാംസ്കാരികമായ ഇടപെടലാണ് എസ്.എസ്.കെ നിർവഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
താനൂർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷയായി. എസ്.എസ്.കെ ഡി.പി.ഒ പി മനോജ് കുമാർ പദ്ധതി വിശദീകരിച്ചു. താനൂര്‍ ബിആര്‍സിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ ഏഴ് മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാര്‍ത്ഥികളാണ് ശില്പശാലയില്‍ പങ്കാളികളായത്.
തദ്ദേശീയവും, ഭാരതീയവും, വൈദേശികവുമായ വിവിധ വാദ്യോപകരണങ്ങളെ ജനിൽ മിത്ര പരിചയപ്പെടുത്തി. ഗിറ്റാർ, ഓർഗൺ എന്നിവ രാജു ജോർജും, കെ ടി മുഹമ്മദ് പട്ടർനടക്കാവ് കോൽക്കളിയും പരിചയപ്പെടുത്തി. വെന്നിയൂർ സൂര്യഗായത്രി നാടൻ കലാസമിതി തെയ്യം, തിറ എന്നിവ അവതരിപ്പിച്ചു.പി പി കൃഷ്ണൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.എ കാദർ, പഞ്ചായത്ത് അംഗം കെ വി ലൈജു, ഡിഇഒ ടി കെ വൃന്ദകുമാരി, ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി രത്നാകരൻ, ബിപിസി കെ കുഞ്ഞികൃഷ്ണൻ,ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. ഗണേശൻ, ഡെപ്യൂട്ടി എച്ച്എം സ്വപ്നറാണി, ഡയറ്റ് ലക്ചറർ എൻ സന്തോഷ്, പിടിഎ പ്രസിഡന്റ് ഇ.അനോജ് എന്നിവർ സംസാരിച്ചു.

