വധഗൂഢാലോചനാ കേസ്: ദിലീപിന്റെ ഫോണുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി: വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെ രണ്ടും മറ്റു പ്രതികളുടെ നാല് ഫോണുകളുമാണ് ഹൈക്കോടതി രജിസ്ട്രാർക്ക് മുമ്പാകെ സമർപ്പിച്ചത്. മുംബൈയിൽ പരിശോധനയ്ക്കയച്ച ദിലീപിന്റെ രണ്ട് ഫോണുകൾ ഇന്നലെ രാത്രി എത്തിച്ചിരുന്നു. ഇതടക്കമുള്ള ആറ് ഫോണുകളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

ദിലീപിന് നാലു ഫോണുകൾ ഉണ്ടെന്നും ഇതിൽ നിർണായക വിവരങ്ങളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. അം​ഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂ‍ഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ദിലീപിന്‍റേയും കൂട്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയും ഉച്ചയ്ക്ക് 1.45 ന് സിംഗിൾ ബെഞ്ച് പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →