കൊല്ലം: ഉറക്കത്തിലായിരുന്ന ഭാര്യയെ മൂര്‍ഖനെകൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണവേളയില്‍ കോടതിയുടെ പരിഗണനവരെ ലക്ഷമിട്ട് പൊലീസിനെതിരേ ഗുരുതരമായ ആരോപണമുന്നയിച്ച് രംഗത്തുവന്നു. വിദഗ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണങ്ങളെന്നാണ് വിവരം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ വാഹനവായ്പകള്‍ കുടിശ്ശിക വരുത്തുന്നവരില്‍നിന്ന് വാഹനം പിടിച്ചെടുക്കുന്ന പണിയായിരുന്നു സൂരജിന്. ഇത്തരം സേവനങ്ങള്‍ സ്വീകരിച്ച മറ്റുചിലരും ചില രാഷ്ട്രീയബന്ധങ്ങളും സൂരജിനെ പിന്നില്‍നിന്ന് തുണയ്ക്കുന്നതായാണ് സൂചന.
പോലിസ് തന്നെ കഠിനമായി ഉപദ്രവിച്ചെന്നും തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സൂരജ് മാധ്യമങ്ങള്‍ക്കുമുന്നില്‍ ആരോപിച്ചു. ഉത്തരയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത പ്ലാസ്റ്റിക്ക് കുപ്പി പോലിസാണ് അവിടെ കൊണ്ടുവച്ചത്. ആ കുപ്പിയില്‍ തന്റെ വിരലടയാളം പൊലീസ് പതിപ്പിച്ചിരുന്നു. തന്റെ കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയതായും സൂരജ് അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു. പോലിസ് കേസില്‍ കുടുക്കിയതാണെന്ന് രണ്ടാംപ്രതി സുരേഷും മാധ്യമങ്ങള്‍ക്കുമുന്നില്‍ ആരോപിച്ചു.

