കൊച്ചി : മൈക്ക് ഉപയോഗം മൂലമുള്ള ശബ്‌ദമലിനീകരണം കർശനമായി തടയാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ശബ്‌ദ നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങളും ഇക്കാര്യത്തിലുള്ള ഉത്തരവുകളും നടപ്പക്കാൻ പൊലീസ് മേധാവിക്കും മലിനീകരണ നിയന്ത്രണ ബോർഡിനും കലക്‌ടർമാർക്കും ദേവസ്വം ബോർഡുകൾക്കും വഖഫ് ബോർഡിനും കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്.
മൈക്ക് ഉപയോഗം മൂലമുള്ള ശബ്‌ദമലിനീകരണം തടയണമെന്നാവശ്യപ്പെട്ട് വലിയമല ഐഎസ്ആർഒയിലെ എൻജിനീയർ അനൂപ് ചന്ദ്രൻ കോടതിക്കയച്ച കത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
ക്ഷേത്രങ്ങളിലെ മൈക്കുപയോഗം സംബന്ധിച്ചാണ് പരാതിയെങ്കിലും മാർഗനിർദേശങ്ങൾ മൈക്കുപയോഗിക്കുന്ന എല്ലാവർക്കും ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണം. മൈക്കുപയോഗത്തിന് അനുമതി നൽകുമ്പോൾ നിയമ ലംലനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൊലീസ് മേൽനോട്ടം നടത്തണമെന്നും കോടതി നിർദേശിച്ചു.

