കൊല്ലം: ജില്ലാ ആശുപത്രിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാക്കൾ ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ചു. . മുറിവിൽ മരുന്ന് പുരട്ടിയത് വേദനിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. ആക്രമണം തടയാനെത്തിയ പോലീസുകാരെയും മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പന്മന സ്വദേശി അബു സൂഫിയാൻ, രാമൻകുളങ്ങര സ്വദേശി സുജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു.
ശക്തികുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് അബു സൂഫിയാനും സുജിത്തും ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. എന്നാൽ ഡോക്ടർ ഇവരെ ചികിത്സയ്ക്കുന്നതിനിടെ യുവാക്കൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഡോക്ടർമാരെയും ജീവനക്കാരെയും ഇരുവരും മർദിച്ചു. ആശുപത്രി ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ പോലീസുകാരെയും യുവാക്കൾ ആക്രമിച്ചു. തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽനിന്ന് കൂടുതൽ പോലീസുകാരെത്തി ബലപ്രയോഗത്തിലൂടെയാണ് യുവാക്കളെ കീഴടക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു.

