പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി

ജയ്പൂര്‍: പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റ് തുകയില്‍ ഉണ്ടായിട്ടുണ്ട്. 2014നേക്കാള്‍ ഇരട്ടിയാണ് തീരുവ ഇപ്പോള്‍. കേന്ദ്രം ഇനിയും എക്സൈസ് തീരുവ കുറയ്ക്കണമെന്നും അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. അതേസമയം, കേരളത്തില്‍ ഇന്ധന നികുതി കുറക്കില്ലെന്ന് നേരത്തെയും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്പെഷ്യല്‍ എക്സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഡീസലിന് സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ല, എന്നാല്‍ ഒരു തവണ കുറയ്ച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട ധനമന്ത്രി പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്രം പറയുന്നത് എന്നും കുറ്റപ്പെടുത്തി. അടുത്തിടെയായി 30 രൂപയില്‍ അധികമാണ് ഇന്ധന വിലയില്‍ കേന്ദ്രം വര്‍ധിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ വലിയ വര്‍ധന വരുത്തി അതില്‍ കുറച്ച് കുറയ്ക്കുകയാണ് ഇപ്പോള്‍ ചെയ്തത്. പോക്കറ്റടിക്കാരന്‍ മോഷ്ടിച്ച ശേഷം വണ്ടിക്കൂലി നല്‍കുന്ന പോലെയാണ് ഇതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →