തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് അധികൃതരുടെ അടിയന്തര യോഗം വിളിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, വിവിധ വകുപ്പ് മേധാവികൾ എന്നിവരുടെ യോഗമാണ് വിളിച്ചത്. 2021 ഒക്ടോബർ 28 വ്യാഴാഴ്ച രാത്രിയിൽ മുന്നറിയിപ്പില്ലാതെ മന്ത്രി മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചിരുന്നു. ആ സമയത്ത് അത്യാഹിത വിഭാഗത്തിലും വാർഡുകളിലും മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങൾക്കും രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും ഉന്നയിച്ച പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാണ് യോഗം വിളിച്ചത്.
ഡ്യൂട്ടിയെടുക്കാതെ ചിലർ മാറി നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ കാരണം വിശദമാക്കണമെന്ന് നിർദേശം നൽകി. ഡ്യൂട്ടിയിലുള്ളവരുടെ പേര് വിവരങ്ങൾ ഇനിമുതൽ ബോർഡിൽ പ്രസിദ്ധപ്പെടുത്തണം. ഇവർ ഡ്യൂട്ടിയെടുക്കാതെ വന്നാൽ കർശന നടപടി സ്വീകരിക്കും. സർക്കാർ ഉത്തരവനുസരിച്ചുള്ള കാഷ്വാലിറ്റി പ്രോട്ടോകോൾ പാലിക്കാൻ കർശന നിർദേശം നൽകി. ഇതുസംബന്ധിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ യോഗത്തിൽ പങ്കെടുത്തു

