ന്യൂഡൽഹി: ലഖിംപൂർഖേരിയിലുണ്ടായത് നിർഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. കേസിന്റെ അന്വേഷണ പുരോഗതി 08/10/21 വെളളിയാഴ്ച അറിയിക്കാൻ യുപി സർക്കാറിന് കോടതി നിർദേശം നല്‍കി.
കേസ് വെളളിയാഴ്ച വീണ്ടും പരിഗണിക്കും. ആരുടെയൊക്കെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോടതി ചോദിച്ചു. എഫ്ഐആര്‍ ഇട്ട ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
വെള്ളിയാഴ്ച വിശദമായ മറുപടി നൽകാൻ യുപി സർക്കാറിന് പരമോന്നത നീതിപീഠം നിർദേശം നല്‍കി.
“മരിച്ചവരുടെ കുടുംബത്തിനു അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് പരാതിയുണ്ട്. അപകടത്തിൽ മരിച്ച കർഷകന്റെ മാതാവ് ഗുരുതരാവസ്ഥയിലാണെന്ന് അറിയുന്നു. ചികിത്സക്കായി നല്ല ആശുപത്രിയിലേക്ക് മാറ്റണം. എല്ലാ മെഡിക്കൽ സഹായവും നൽകണം.” – സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സർക്കാറിന് നിർദേശം നല്‍കി.
ലഖിംപൂർഖേരി സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് യുപി സർക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ടെന്നും രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും യുപി സർക്കാര്‍ കോടതിയില്‍ പറഞ്ഞു.

