തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തംരംഗത്തെ നേരിടാൻ ആറിന പരിപാടികൾക്ക് രൂപം നൽകുമെന്ന് 04/06/21 വെള്ളിയാഴ്ച ബജറ്റവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ സിഎച്ച്എസ്‌സി, താലൂക്ക്, ജില്ലാ ആശുപത്രികളിലും പത്ത് ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും. ഇതിന് ഓരോന്നിനും ഏകദേശം മൂന്ന് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 636.5 കോടിയാണ് ആകെ ആവശ്യമായി വരിക. ഇതിനായി എംഎൽഎമാരുടെ വികസന ഫണ്ടിൽ നിന്ന് പണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും പുനരുപയോഗിക്കപ്പെടുന്ന മറ്റ് ഉപകരണങ്ങളും സജ്ജമാക്കേണ്ടതുണ്ട്. എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂമുകൾ സിഎസ്എസ്ഡി ആക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. ഈ വർഷം 25 സിഎസ്എസ്ഡികൾ നിർമിക്കുന്നതിന് 18.75 കോടി രൂപ വകയിരുന്നു.
പകർച്ചവ്യാധികൾ നിയന്ത്രിക്കാനായി ഓരോ മെഡിക്കൽ കോളജുകളിലും പ്രത്യേക ബ്ലോക്ക് രൂപീകരിക്കും. ഈ വർഷം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാൻ 50 കോടി പ്രഖ്യാപിച്ചു.
പീഡിയാട്രിക് ആശുപത്രികളിലെ കിടക്കസൗകര്യങ്ങൾ വർധിപ്പിക്കും. ഇതിന്റെ പ്രാരംഭഘട്ടമായി 25 കോടി വകയിരുത്തുന്നു.
കേരളത്തിന് 150 മെട്രിക് ടൺ ശേഷിയുള്ള ലിക്വഡ് മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കും. പ്രാരംഭചെലവുകൾക്കായി 25 ലക്ഷം രൂപ നൽകും. സെപ്തംബറോടെ ടെൻഡർ നടപടികൾ ആരംഭിക്കും.

