തിരുവനന്തപുരം ഏപ്രിൽ 9: കൊറോണ ചികിൽസിച്ച് ഭേദമായ ആളുടെ പ്ലാസ്മ ശേഖരിച്ച് അത് ഉപയോഗപ്പെടുത്തി കോറോണയ്ക്ക് ചികിത്സ രൂപപ്പെടുത്താനുള്ള പരീക്ഷണത്തിലാണ് കേരളം. ഇത് വിജയിക്കുകയാണെങ്കിൽ കൊറോണ ചികിത്സയിൽ ലോകത്ത് തന്നെ വമ്പിച്ച കുതിച്ചുചാട്ടമാകും ഫലം.
കൊറോണ മുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള ‘കോൺവലസെന്റ് പ്ലാസ്മ’ ചികിത്സ കേരളവും പരീക്ഷിക്കുന്നു. കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നൽകുന്ന ചികിത്സാരീതി നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ഡയറക്ടർ ഡോക്ടർ ആശ കിഷോർ പറഞ്ഞു.
രോഗമുക്തി നേടി 14 ദിവസം രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതും കോവിഡ് 19 പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്തവരിൽ നിന്നാവും രക്തം സ്വീകരിക്കുന്നതെന്ന് ഇതിന് അനുമതി നൽകികൊണ്ട് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വ്യക്തമാക്കി. രക്തദാനത്തിന് മുന്നോടിയായി നടത്തുന്ന എല്ലാ പരിശോധനകളും പൂർത്തിയാക്കുകയും ചെയ്യും.
ശ്രീചിത്ര ആയിരിക്കും പ്രധാന കേന്ദ്രം. മറ്റ് അഞ്ചു മെഡിക്കൽ കോളേജുകൾക്കും ഇതിനുള്ള സൗകര്യമുണ്ടായിരിക്കും. ഓരോ സ്ഥാപനവും എത്തിക്സ് കമ്മിറ്റിയിൽ നിന്ന് ഇതിനുള്ള അനുമതി നേടണം. തുടർന്ന് ക്ലിനിക്കൽ ട്രയൽ നടത്താനാകും. അതിനുള്ള അനുമതി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ചിൽ (ഐസിഎംആർ) നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിച്ചു കഴിഞ്ഞു. ഇനി ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിക്കണം.

