2 സെപ്തംമ്പർ- 2026
വന്ദേമാതരം ദേശീയ ഗീതമാക്കിയതുംഅത് പാടുകയില്ല എന്നു പറയുന്നതും മുഴുവൻ പാടുകയില്ല എന്ന് പറയുന്നതും – എല്ലാം 2026 ൽ രാജ്യത്ത് തർക്കവും വിവാദവും ആണ്. ആനന്ദമഠം എന്ന ബംഗാളി നോവലിൽ നിന്ന് ഒരു ഗീതം കണ്ടെത്തിയതും അത് ബംഗാളിൽ ആദ്യം ഘോഷയാത്രകളിൽ ആലപിച്ചതും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വേർപിരിയില്ല എന്നും വേർപിരിക്കാൻ നോക്കേണ്ട എന്നും പറയുവാൻ വേണ്ടി ആയിരുന്നു ! ബംഗാളി സംസാരിക്കുന്ന ബംഗാളി സംസ്കാരമുള്ള ബംഗാളി ജനത ഒരൊറ്റ ജനതയാണെന്നും അതിനെ വിഭജിക്കുവാൻ ഒന്നിനും കഴിയുകയില്ല എന്നും പ്രഖ്യാപിക്കുന്ന ഐക്യ മന്ത്രമായിരുന്നു വന്ദേമാതരം.ബംഗാളിനെ ഒരു ഹൃദയമാക്കി മാറ്റുവാൻ കഴിയുന്ന ആ മന്ത്രത്തെ പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭാരതമെന്ന വിപുല സങ്കൽപ്പത്തിനായി ഏറ്റെടുക്കുകയായിരുന്നു.
വന്ദേമാതരം ഉണ്ടാക്കിയ ഐക്യം തകർക്കുവാൻ അന്നത്തെ ഭരണാധികാരികൾ സൃഷ്ടിച്ച കാരണങ്ങൾ അന്നും പിന്നീടും പലരും ഏറ്റെടുത്തതോടെ വന്ദേമാതരം വിവാദമായി മതപരമായി.
വന്ദേമാതരം എങ്ങനെ ഐക്യത്തിന്റെയും അതേസമയം വിഭജനത്തിന്റെയും തിരമാലകളെ ചരിത്രത്തിൽ നേരിട്ട് വന്ന് അന്വേഷണമാണ് ഈ സ്പെഷ്യൽ റിപ്പോർട്ട്
1905 ഓഗസ്റ്റ് 29. ഹൂഗ്ലിയിലെ മഴക്കാറ്റിനിടയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം ചേർത്തുപിടിച്ചു. ഘോഷയാത്രയിൽ ഒരേസമയം രണ്ടു വിളികൾ ഉയർന്നു—“വന്ദേമാതരം”, “അല്ലാഹു അക്ബർ”. ബംഗാളിനെ മതത്തിന്റെ പേരിൽ മുറിക്കരുതെന്ന ജനങ്ങളുടെ മറുപടിയായിരുന്നു അത്.
1905 ജൂലൈ 19ന് വൈസ്രോയി കർസൺ പ്രഖ്യാപിച്ച ബംഗാൾ വിഭജനം ഒക്ടോബർ 16ന് നടപ്പിലാക്കാനിരിക്കുകയായിരുന്നു. അതിനെതിരെ ഹിന്ദുക്കളും മുസ്ലീങ്ങളും വിദ്യാർഥികളും വ്യാപാരികളും തെരുവിലിറങ്ങി. വിദേശവസ്തുക്കൾ ബഹിഷ്കരിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ ഐക്യഗീതമായി വന്ദേമാതരം മാറി.
ഹൂഗ്ലിയിൽ തുടങ്ങിയ പാട്ട്
ചരിത്രകാരൻ സുമിത് സർക്കാരിന്റെ പഠനമനുസരിച്ച്, സ്വദേശി ഘോഷയാത്രയിൽ വന്ദേമാതരം പാടിയതിന്റെ ആദ്യകാല രേഖകളിലൊന്നാണ് 1905 ഓഗസ്റ്റ് 29ലെ ഹൂഗ്ലി സംഭവം. അന്നത്തെ അമൃതബസാർ പത്രികയാണ് അത് റിപ്പോർട്ട് ചെയ്തത്.
സെപ്റ്റംബർ 23ന് മുസ്ലിം നേതാവും അഭിഭാഷകനുമായ അബ്ദുൽ റസൂലിന്റെ നേതൃത്വത്തിൽ പതിനായിരത്തോളം ഹിന്ദു–മുസ്ലിം വിദ്യാർഥികളും നാട്ടുകാരും അണിനിരന്നു. “നമ്മുടെ മാതൃദേശം ഒന്നാണ്—ബംഗാൾ” എന്നായിരുന്നു അവരുടെ പ്രഖ്യാപനം.
മുക്താഗച്ചയിൽ രണ്ടു വിളികൾ, ഒരൊറ്റ വികാരം
ഒക്ടോബർ 18ന് മൈമൻസിങ്ങിലെ മുക്താഗച്ചയിലും അതേ കാഴ്ച ആവർത്തിച്ചു. “വന്ദേമാതരം”, “അല്ലാഹു അക്ബർ” എന്നീ വിളികൾ ഒരുമിച്ചുയർന്നു. അന്ന് ഇവ പരസ്പരം എതിർക്കുന്ന മുദ്രാവാക്യങ്ങളായിരുന്നില്ല; ബംഗാളി എന്ന പൊതുസ്വത്വത്തിന്റെ പ്രഖ്യാപനമായിരുന്നു.
1906 ജൂൺ 16ന് കൊൽക്കത്ത സിറ്റി കോളേജിൽ നടന്ന പ്രിന്റേഴ്സ് യൂണിയൻ വിജയാഘോഷത്തിൽ മുസ്ലീങ്ങളും ഹിന്ദുക്കളും ഉൾപ്പെടെ അയ്യായിരത്തോളം പേർ പങ്കെടുത്തു. ലിയാഖത്ത് ഹുസൈൻ, അബ്ദുൽ റസൂൽ, അബുൽ കാസിം, അബ്ദുൽ ഗഫൂർ തുടങ്ങി നിരവധി മുസ്ലിം ദേശീയവാദികൾ വന്ദേമാതരം പാടിക്കൊണ്ടുതന്നെ ബ്രിട്ടീഷുകാരെ എതിർത്തു.
ഐക്യത്തിൽ വിള്ളൽ വീണത് എങ്ങനെ?
സ്വദേശി പ്രസ്ഥാനം ക്രമേണ ഭദ്രലോക് നേതൃത്വത്തിൽ ഒതുങ്ങി. വിദേശവസ്തുക്കളുടെ ബഹിഷ്കരണം മുസ്ലിം–മാർവാരി ചെറുകിട വ്യാപാരികളുടെ ജീവിതത്തെയും ബാധിച്ചു. ഭൂരിഭാഗവും മുസ്ലീങ്ങളായ കർഷകരും പ്രധാനമായും ഹിന്ദുക്കളായ ഭൂവുടമകളും തമ്മിലുണ്ടായിരുന്ന സാമ്പത്തിക തർക്കം മതനിറം നേടി.
സ്വദേശി പ്രസ്ഥാനത്തിലെ ദുർഗാ–കാളി സങ്കൽപ്പങ്ങളും ശിവജി ആരാധനയും ആനന്ദമഠത്തിലെ മുസ്ലിംവിരുദ്ധമെന്ന് വ്യാഖ്യാനിക്കപ്പെട്ട ഭാഗങ്ങളും മുസ്ലിം വിഭാഗങ്ങളിൽ സംശയം വളർത്തി. ഇബ്രാഹിം ഖാന്റെ നേതൃത്വത്തിൽ പ്രചരിച്ച പ്രകോപനപരമായ “ലാൽ ഇസ്തഹാർ” വേർതിരിവിന് കൂടുതൽ തീകൊളുത്തി.
അതേസമയം, ധാക്ക നവാബ് സലിമുള്ളയെ സാമ്പത്തിക ആനുകൂല്യങ്ങളിലൂടെ വിഭജനപക്ഷത്ത് നിർത്താൻ കർസൺ ഭരണകൂടം ശ്രമിച്ചതായി ചരിത്രപഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പുതിയ പ്രവിശ്യയിലെ ചില ഉദ്യോഗസ്ഥർ മുസ്ലിംപക്ഷപാതം കാണിച്ചെന്ന ആരോപണവും അന്തരീക്ഷം വഷളാക്കി.
1907: പാട്ടും ജനങ്ങളും രണ്ടു പക്ഷമായി
1907 മാർച്ചിൽ കോമില്ലയിലും ഏപ്രിലിൽ മൈമൻസിങ്ങിലെ ജമാൽപൂരിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷ് പാർലമെന്റിൽ മൈമൻസിങ് കലാപത്തെക്കുറിച്ച് ചോദ്യമുയർന്നെങ്കിലും പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നായിരുന്നു ഇന്ത്യാ സെക്രട്ടറി ജോൺ മോർലിയുടെ നിലപാട്.
അങ്ങനെ, 1905ൽ ഹിന്ദുവും മുസ്ലീവും ചേർന്ന് പാടിയ വന്ദേമാതരം, 1907ഓടെ ചില മുസ്ലിം വിഭാഗങ്ങൾക്ക് ഹിന്ദു പുനരുജ്ജീവനത്തിന്റെ ചിഹ്നമായി തോന്നിത്തുടങ്ങി. പാട്ടല്ല മാറിയത്; അതിനെ ചുറ്റിപ്പറ്റിയ രാഷ്ട്രീയം, സാമ്പത്തിക അസമത്വം, മതപ്രചാരണം, ബ്രിട്ടീഷുകാരുടെ വിഭജനതന്ത്രം എന്നിവയാണ് മാറിയത്.
Key Links