2026 ജൂൺ 01
കേരളത്തിന്റെ സമഗ്രമായ വികസന മാറ്റത്തിനായി ഓൾ ഇന്ത്യ സർവീസിലെയും സെക്രട്ടേറിയറ്റിലെയും മറ്റ് സർക്കാർ മേഖലകളിലെയും ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനും അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയ്ക്കും സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ സർക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം ഇപ്പോൾ നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ മേഖലകളിലും അടിസ്ഥാനപരമായ മാറ്റങ്ങൾ വരും. ഇതിനായി മികച്ച ടീം വർക്ക് അനിവാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.വിരമിക്കൽ ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് പുതിയൊരു കാലഘട്ടത്തിന്റെ തുടക്കമാണ്. മുൻപ് വിരമിക്കൽ ജീവിതത്തിന്റെ അവസാനമായാണ് പലരും കണ്ടിരുന്നതെങ്കിൽ ഇന്ന് സാഹചര്യങ്ങൾ മാറി.
ആയുർദൈർഘ്യം വർധിച്ചതിനാൽ സർവീസിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ കാലം ആളുകൾക്ക് വിരമിച്ച ശേഷമുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നുണ്ട്. ഈ മാറ്റം പരിഗണിച്ചാണ് പുതിയ ബജറ്റിൽ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് കൂടുതൽ ക്രിയാത്മകമായി സമൂഹത്തിന് സംഭാവന ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു.
വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ മികച്ച സേവനങ്ങളെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സജീവമായി പ്രവർത്തിച്ചു. മന്ത്രിമാരുടെ വകുപ്പ് വിഭജനം, ഗവർണറുടെ നയപ്രഖ്യാപനം, ധവളപത്രം, ബജറ്റ് തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ അദ്ദേഹം നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏത് വിഷയവും ആഴത്തിൽ പഠിച്ച് കൃത്യമായ മറുപടി നൽകുന്ന ഉദ്യോഗസ്ഥനാണ് ഡോ. രാജൻ എൻ. ഖോബ്രഗഡെ. താൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളെ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചിരുന്നതായും മുഖ്യമന്ത്രി ഓർമിച്ചു. വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് മുന്നിലുള്ള ജീവിതഘട്ടത്തിലും സമൂഹത്തിനും സംസ്ഥാനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ഉപഹാരം ഡോ. എ. ജയതിലകിനും ഡോ. രാജൻ എൻ. ഖോബ്രഗഡെയ്ക്കും മുഖ്യമന്ത്രി സമ്മാനിച്ചു. വിരമിക്കുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത വ്യവസായ വകുപ്പ് മന്ത്രി കെ. കുഞ്ഞാലികുട്ടി പറഞ്ഞു. നിയുക്ത ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു