മലപ്പുറം, 2026 ജൂൺ 10 –
മലപ്പുറം കൊണ്ടോട്ടിയിൽ മുട്ടിലിഴഞ്ഞ് തിരക്കേറിയ റോഡിലെത്തിയ കുഞ്ഞിനെ ബസ് ജീവനക്കാർ രക്ഷപ്പെടുത്തി. പുലിക്കൽ റോഡിലെ വലിയപറമ്പ് പ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. റോഡിന്റെ നടുവിൽ കുഞ്ഞ് ഇരിക്കുന്നത് കണ്ടതോടെ ബസ് ജീവനക്കാർ സമയോചിതമായി ഇടപെട്ടു.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന ‘സഫ മർവ’ ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് കുഞ്ഞിന് രക്ഷകരായത്. കുഞ്ഞിനെ കണ്ട ഉടൻ ഡ്രൈവർ ബസ് നിർത്തുകയും കണ്ടക്ടർ കുഞ്ഞിനെ സുരക്ഷിതമായി എടുത്തുമാറ്റുകയും ചെയ്തു. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡായതിനാൽ വലിയ അപകടസാധ്യത നിലനിന്നിരുന്നു.
സമീപത്തെ വീട്ടിൽ നിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് റോഡിലെത്തിയത്. കുഞ്ഞിനെ കൈയിലെടുത്ത് വീട്ടുകാരെ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അവർ അറിയുന്നത്. വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുമ്പോൾ ശ്രദ്ധ തെറ്റിയ സമയത്താണ് കുഞ്ഞ് പുറത്തേക്ക് പോയതെന്ന് പിതാവ് പറഞ്ഞു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഡ്രൈവർ രാമചന്ദ്രനും കണ്ടക്ടർ നവാസും നടത്തിയ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.