പ്രധാന വിവരങ്ങൾ
- അഞ്ചോ അതിൽ താഴെയോ കടുവകളുള്ള സങ്കേതങ്ങൾക്ക് പുതിയ പുനരധിവാസ മാർഗരേഖ പുറത്തിറക്കി.
- സരിസ്കയിലെ വിജയകരമായ കടുവ പുനരധിവാസ മാതൃക റിപ്പോർട്ട് എടുത്തുകാട്ടുന്നു.
- കേരളത്തിൽ പുതിയ സങ്കേതങ്ങൾക്കുപകരം കടുവ ഇടനാഴികൾ ശക്തിപ്പെടുത്താനാണ് പദ്ധതി.
- വയനാട്, പെരിയാർ, പരമ്പിക്കുളം കടുവസംരക്ഷണത്തിലെ പ്രധാന വനഭൂപ്രദേശങ്ങളാണ്.
- കടുവ സംരക്ഷണ വിജയത്തിന് പ്രാദേശിക സമൂഹങ്ങളുടെ പിന്തുണ നിർണായകമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
കടുവകളെ തിരിച്ചെത്തിക്കാൻ ദേശീയ മാർഗരേഖ
രാജ്യത്ത് അഞ്ചോ അതിൽ താഴെയോ കടുവകൾ മാത്രമുള്ള കടുവസങ്കേതങ്ങളിൽ ശാസ്ത്രീയ പഠനവും പ്രായോഗിക സാധ്യതയും വിലയിരുത്തി കടുവകളെ വീണ്ടും എത്തിക്കുന്നതിന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി പുതിയ മാർഗരേഖ പുറത്തിറക്കി. ലോകത്തിലെ ആദ്യ വിജയകരമായ കടുവ പുനരധിവാസ പദ്ധതിയുടെ പതിനെട്ടാം വാർഷികത്തോടനുബന്ധിച്ച് സരിസ്ക കടുവസങ്കേതത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ഗുരു ഘാസിദാസ്-തമോർ പിങ്ല, ഉദന്തി-സീതാനദി, ഇന്ദ്രാവതി, പലമൗ, കാംലാങ്, നംദഫ, സത്കോസിയ, കവാൽ, മുകുന്ദര, രാംഗഡ് വിഷ്ധാരി, ബുക്സ, ഡംപ, റാണിപുർ, അചാനക്മാർ, കലക്കാട് മുണ്ടൻതുറൈ, നാമേരി എന്നിവയാണ് ഭാവിയിൽ കടുവകളെ പുനരധിവസിപ്പിക്കാൻ പരിഗണിക്കാവുന്ന സങ്കേതങ്ങളായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രാജാജി സങ്കേതം ഉദാഹരണമായി
രാജാജി കടുവസങ്കേതത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ 2020ൽ കടുവ പുനരധിവാസ പദ്ധതി തുടങ്ങിയെങ്കിലും അവിടെ ഇപ്പോഴും അഞ്ചു കടുവകൾ മാത്രമാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കിഴക്കൻ രാജാജിയുമായും കോർബറ്റ് വനമേഖലയുമായും ഉള്ള ആവാസവ്യവസ്ഥയുടെ ബന്ധം തകർന്നതാണ് കടുവകളുടെ ദീർഘകാല വളർച്ചയ്ക്ക് പ്രധാന തടസമെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അംഗസെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. അതേസമയം സാൽ വനങ്ങളും നദീതീര വനങ്ങളും പുൽമേടുകളും സ്ഥിരമായ ജലസ്രോതസ്സുകളും ഉൾപ്പെടെ കടുവകൾക്ക് അനുയോജ്യമായ വിശാലമായ ആവാസവ്യവസ്ഥ അവിടെയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിജയത്തിന് നാട്ടുകാരുടെ പിന്തുണ അനിവാര്യം
കടുവകളുടെ പുനരധിവാസവും ജനസംഖ്യാ മാനേജ്മെന്റും ചർച്ച ചെയ്യാൻ ദേശീയ ശിൽപശാലയും സംഘടിപ്പിച്ചു. വന്യജീവി പുനരുദ്ധാരണത്തിൽ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം നിർണായകമാണെന്ന് അന്താരാഷ്ട്ര വലിയ പൂച്ചവർഗ സഖ്യത്തിന്റെ ഡയറക്ടർ ജനറൽ എസ്. പി. യാദവ് പറഞ്ഞു. സത്കോസിയയിലും മുകുന്ദരയിലും നാട്ടുകാരെ വിശ്വാസത്തിലെടുക്കാത്തതിനാൽ പദ്ധതി പരാജയപ്പെട്ടെന്നും ലോകത്തിലെ ആദ്യ വിജയകരമായ കടുവ പുനരധിവാസം സരിസ്കയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കംബോഡിയ ഇപ്പോൾ ഇന്ത്യയിൽ നിന്ന് കടുവ പുനരധിവാസ മാതൃക പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും കടുവകളെ തിരിച്ചെത്തിക്കുന്ന പദ്ധതികളുടെ വിജയത്തിന് സമൂഹത്തിന്റെ പിന്തുണയാണ് ഏറ്റവും പ്രധാനമെന്ന് വ്യക്തമാക്കി.
സരിസ്കയുടെ തിരിച്ചുവരവ് മാതൃകയായി
വേട്ടയാടൽ മൂലം 2005ഓടെ സരിസ്കയിലെ എല്ലാ കടുവകളും ഇല്ലാതായിരുന്നു. തുടർന്ന് രൺതംഭോർ കടുവസങ്കേതത്തിൽ നിന്ന് 2008 ജൂൺ 28ന് ആദ്യ കടുവയെ ഇവിടെ എത്തിച്ചു. ഇന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ 56 കടുവകളാണ് സരിസ്കയിലുള്ളത്. തുടർച്ചയായ നിരീക്ഷണവും ആവാസവ്യവസ്ഥയുടെ സംരക്ഷണവും വനമേഖലകളുടെ പരസ്പര ബന്ധവും തുടർന്നാൽ മാത്രമേ ഈ നേട്ടം ദീർഘകാലം നിലനിർത്താനാകൂ എന്നാണ് റിപ്പോർട്ട് പറയുന്നത്. സരിസ്കയുടെ അനുഭവം ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും വന്യജീവി പുനരുദ്ധാരണ പദ്ധതികൾക്ക് മാതൃകയായിട്ടുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

കേരളത്തിൽ കടുവ ഇടനാഴികൾക്ക് പദ്ധതി വരും ,ഇടുക്കിയും വയനാടും പ്രധാന മേഖലകളും
പുതിയ കടുവാ സങ്കേതങ്ങൾ കൊണ്ടുവരുന്നതിനേക്കാൾ നിലവിൽ ഉള്ളവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് കടുവ ഇടനാഴി സൃഷ്ടിക്കുന്ന പദ്ധതിയാണ് കേരളത്തിൽ പരിഗണിച്ചു വരുന്നത്.കടുവയുടെ സാന്നിധ്യമുള്ള വലത്തെയും കടുവാ സങ്കേതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.എന്നാൽ കടുവയുടെ സാന്നിധ്യമുള്ള സങ്കേതങ്ങൾ അല്ലാത്ത കാടുകളിൽ കൂടുതൽ കടുവകളെ കൊണ്ടുവന്ന് വിടുവാൻ സാധ്യതയുണ്ട്.

കേരളത്തിലെ കടുവകളുടെ എണ്ണം പശ്ചിമഘട്ടത്തിലെ തുടർച്ചയായ വനമേഖലയുമായി ബന്ധപ്പെട്ടതാണ്. ദേശീയ കടുവ കണക്കെടുപ്പ് (2022) പ്രകാരം കേരളത്തിൽ 213 കടുവകളാണ് രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും വലിയ സംഭാവന നൽകുന്നത് വയനാട് വനമേഖലയാണ്. ഇത് കർണാടകയിലെ ബന്ദിപ്പൂർ, നഗർഹോൾ, തമിഴ്നാട്ടിലെ മുതുമലൈ വനങ്ങളുമായി ചേർന്ന് രാജ്യത്തെ ഏറ്റവും വലിയ കടുവാ ഭൂപ്രദേശങ്ങളിലൊന്നായി നിലകൊള്ളുന്നു. അതേസമയം, പെരിയാറും പരമ്പിക്കുളവും തെക്കൻ പശ്ചിമഘട്ടത്തിലെ പ്രധാന ഉറവിട ആവാസവ്യവസ്ഥകളാണ്
തമിഴ്നാട് കർണാടകം കേരളം ഉൾപ്പെട്ട കടുവ സങ്കേതങ്ങളുടെ സംയോജന പദ്ധതിയാണ് വനം വകുപ്പ് പരിപാടികളിൽ ഉള്ളത്
എന്തുകൊണ്ടാണ് വയനാടിന് പ്രത്യേക പ്രാധാന്യം?
വയനാട് വനമേഖല ഒരു ഒറ്റപ്പെട്ട കടുവസങ്കേതമല്ല. ബന്ദിപ്പൂർ, നഗർഹോൾ, മുതുമലൈ എന്നിവയുമായി ചേർന്ന വലിയ കടുവ ഭൂപ്രദേശത്തിന്റെ ഭാഗമാണിത്. അതുകൊണ്ട് കടുവകൾ സംസ്ഥാന അതിർത്തികൾ കടന്ന് സ്വാഭാവികമായി സഞ്ചരിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്നു. കേരളത്തിലെ കടുവസംരക്ഷണത്തിന്റെ ഏറ്റവും വലിയ ശക്തി ഈ വന ഇടനാഴികളാണ്. ദേശീയ കടുവ കണക്കെടുപ്പ് റിപ്പോർട്ടും കേരള വനംവകുപ്പും ഈ ബന്ധിത വനഭൂപ്രദേശങ്ങളുടെ പ്രാധാന്യം പ്രത്യേകം എടുത്തുകാണിക്കുന്നു.

വയനാട് വന്യജീവി സങ്കേതം ഏകദേശം 344.44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സംരക്ഷിത മേഖലയാണ്. കേരളത്തിലെ ഏറ്റവും വലിയ കടുവ ജനസംഖ്യ ഈ വനഭൂപ്രദേശത്താണുള്ളത്. ഈ സങ്കേതത്തിലെ കടുവസാന്ദ്രത പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടില്ല. കാരണം, വയനാട് വനമേഖലയെ കർണാടകയിലെ ബന്ദിപ്പൂർ, നഗർഹോൾ, തമിഴ്നാട്ടിലെ മുതുമലൈ
സ്വതന്ത്രമായി സഞ്ചരിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി ഇടനാഴികളിലൊന്നാണ് ഈ ഭൂപ്രദേശം.
പെരിയാർ കടുവസങ്കേതം 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കേരളത്തിലെ പ്രധാന കടുവ ആവാസകേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ ഏകദേശം 30 കടുവകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 100 ചതുരശ്ര കിലോമീറ്ററിന് ഏകദേശം 3.2 കടുവകൾ എന്ന സാന്ദ്രതയുള്ള ഈ സങ്കേതം സ്ഥിരതയുള്ള കടുവജനസംഖ്യയും മികച്ച ആവാസവ്യവസ്ഥയും കൊണ്ട് ശ്രദ്ധേയമാണ്
പറമ്പിക്കുളം
കടുവസങ്കേതം 643.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. ഇവിടെ 21 കടുവകളാണ് ഉള്ളത്. 100 ചതുരശ്ര കിലോമീറ്ററിന് ഏകദേശം 3.3 കടുവകൾ എന്ന സാന്ദ്രതയുള്ള ഈ സങ്കേതം ആനമലൈ വനഭൂപ്രദേശവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ കടുവകളുടെ സ്വാഭാവിക സഞ്ചാരത്തിനും ജനിതക വൈവിധ്യം നിലനിർത്തുന്നതിനും പ്രധാന പങ്കുവഹിക്കുന്നു

ദേശീയ കടുവ കണക്കെടുപ്പിൽ കടുവകളെ പലപ്പോഴും “ലാൻഡ്സ്കേപ്പ്” അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. അതിനാൽ വയനാടിനുള്ള പ്രത്യേക സാന്ദ്രത (100 ചതുരശ്ര കിലോമീറ്ററിലെ കടുവകൾ) ഔദ്യോഗിക റിപ്പോർട്ടിൽ പ്രത്യേകം നൽകിയിട്ടില്ല. പെരിയാറിനും പരമ്പിക്കുളത്തിനുമുള്ള കണക്കുകൾ കടുവകളുടെ എണ്ണവും സംരക്ഷിത വിസ്തീർണവും അടിസ്ഥാനമാക്കി കണക്കാക്കിയ ഏകദേശ സാന്ദ്രതയാണ്

